ചൈനയെ ചെറുക്കാന്‍ ഇന്ത്യയ്ക്ക് ഫ്രാന്‍സിന്റെ കരുത്ത്; ഒരുങ്ങുന്നത് അത്യാധുനിക ഹാമര്‍ മിസൈലുകള്‍

ന്യൂഡല്‍ഹി: കരയിലൂടെയും കടലിലൂടെയുമുളള ചൈനീസ് കടന്നുകയറ്റം ഇന്ത്യ നേരിടുന്ന വലിയ ഭീഷണിയാണ്. ഇതിനൊപ്പം പാകിസ്ഥാന് സഹായം നല്‍കി നുഴഞ്ഞുകയറ്റ ശ്രമങ്ങളും നടത്തുന്നുണ്ട്. ഇവയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കുന്നതിനായി ഇന്ത്യ ആയുധശേഖരത്തില്‍ പരിഷ്‌കാരം വരുത്തുന്നുമുണ്ട്. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ‘ആത്മനിര്‍ഭര്‍ ഭാരത്’ പ്രകാരം പ്രതിരോധ രംഗത്തെ നിര്‍മ്മാണം ഇന്ത്യയില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസിന് വരുത്തുന്ന പരിഷ്‌കാരങ്ങള്‍.

ഫ്രഞ്ച് നിര്‍മ്മിതമായ ഹാമര്‍ മിസൈലുകള്‍ തേജസ് വിമാനത്തില്‍ ഉപയോഗിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. ഇതിനായി ഫ്രാന്‍സിന് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. 70 കിലോമീറ്റര്‍ പരിധിയിലുളള ലക്ഷ്യസ്ഥാനങ്ങളും ശത്രുവിന്റെ ഒളിത്താവളങ്ങളും കണ്ടെത്തി തകര്‍ക്കാന്‍ കെല്‍പ്പുളളതാണ് ഹാമര്‍ മിസൈലുകള്‍. യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്നും അതിക്രമിച്ച് കയറിയും ചൈന നടത്തുന്ന കൈയേറ്റങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ സമയം ഇന്ത്യയുടെ ഈ നീക്കം ചൈനയ്ക്ക് ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്.

പ്രതിരോധ സേനകള്‍ക്ക് കേന്ദ്രം അടിയന്തരമായി സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനുളള അനുമതി നല്‍കിയിരുന്നു. കഠിനമായ ലക്ഷ്യസ്ഥാനങ്ങളിലും മികച്ച പ്രതിരോധം തീര്‍ക്കുന്നതിന് ഹാമര്‍ മിസൈലുകളുടെ വരവോടെ സാദ്ധ്യമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. മുന്‍പ് 2020ല്‍ ലഡാക്കില്‍ സമുദ്രനിരപ്പില്‍ നിന്ന് 14,000 മുതല്‍ 17,000 വരെ അടി ഉയരത്തില്‍ ടി90 ഭീഷ്മ, ടി72 അജയ് ടാങ്കുകള്‍ ഇന്ത്യ വിന്യസിച്ചിരുന്നു. ചൈനീസ് കൈയേറ്റശ്രമങ്ങളെ മികച്ച രീതിയില്‍ ഇതുവഴി ഇന്ത്യ പ്രതിരോധിച്ചിരുന്നു.

 

Top