റഷ്യന്‍ മണ്ണില്‍ ഫ്രാന്‍സിന്റെ ഗോള്‍മഴ; ക്വാര്‍ട്ടര്‍ കാണാതെ അര്‍ജന്റീന പുറത്ത്‌

കസാന്‍: റഷ്യന്‍ ലോകകപ്പില്‍ മുത്തമിടാനുള്ള അര്‍ജന്റീനയുടെ മോഹത്തിന് പൂട്ടിട്ട് ഫ്രാന്‍സ്. ആക്രമണ ഫുട്‌ബോളുമായി കളം നിറഞ്ഞ ഫ്രാന്‍സിന്റെ യുവനിരയോട് തോറ്റ് അര്‍ജന്റീന പുറത്തായി. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം.

ഈ വിജയത്തോടെ ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തി. പോര്‍ച്ചുഗല്‍-യുറഗ്വായ് പ്രീക്വാര്‍ട്ടര്‍ മല്‍സര വിജയികളാണ് അവിടെ ഫ്രാന്‍സിന്റെ എതിരാളികള്‍. അതേസമയം, രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട മിഡ്ഫീല്‍ഡര്‍ ബ്ലെയിസ് മറ്റിയൂഡിക്ക് അടുത്ത മല്‍സരത്തില്‍ ഫ്രഞ്ച് നിരയില്‍ ഇറങ്ങാനാകില്ല.

അന്റോയിന്‍ ഗ്രീസ്മന്റെ പെനല്‍റ്റി ഗോളും, ബെഞ്ചമിന്‍ പാവാര്‍ഡിന്റെ ഹാഫ് വോളി ഗോളും കൈലിയന്‍ എംബാപ്പെയുടെ ഇരട്ടഗോളുമാണ് ഫ്രാന്‍സിനെ വിജയത്തേരിലേറ്റിയത്. അര്‍ജന്റീനയ്ക്കായി ഏയ്ഞ്ചല്‍ ഡി മരിയ, മെര്‍ക്കാഡോ , അഗ്യൂറോ എന്നിവരാണ് ഗോളുകള്‍ നേടിയത്.

Top