വാക്‌സിനെടുക്കാത്തവര്‍ക്ക് പൊതുഇടങ്ങളില്‍ വിലക്കെര്‍പ്പെടുത്തി ഫ്രാന്‍സ്

പ്രതിരോധ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശനം നിഷേധിച്ചുള്ള നിയമം പാസാക്കി ഫ്രാന്‍സ്. ദേശീയ അസംബ്ലി നിയമം വോട്ടിനിട്ട് പാസാക്കി. ഇതോടെ രണ്ടുഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കഫേകള്‍, റെസ്‌റ്റോറന്റുകള്‍, സിനിമാ തിയേറ്ററുകള്‍, മ്യൂസിയങ്ങള്‍, സ്‌പോര്‍ട്‌സ് വേദികള്‍ തുടങ്ങിയവയിലേക്കുള്ള പ്രവേശനം പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 91% വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഒമിക്രോണിന്റെ ആവിര്‍ഭാവവും മറ്റ് വൈറസ് വകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. പുതുതായി ലോക് ഡൗണ്‍ പ്രഖ്യാപിക്കാതെ രോഗികളുടെ എണ്ണം കുറക്കാന്‍ പുതിയ നിയമം മൂലം സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

നിലവില്‍ 16 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രെയിനുകള്‍, വിമാന സര്‍വീസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളോ നിര്‍ബന്ധമാക്കിയിരുന്നു.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ടാല്‍ വന്‍പിഴയാണ് ഈടാക്കുന്നത്. ഫ്രാന്‍സില്‍ ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ 76 ശതമാനവും കോവിഡ് രോഗികളാണ്. ഇതില്‍ ഭൂരിഭാഗം പേരും വാക്‌സിനേഷന്‍ എടുക്കാത്തവരാണ്. കൂടാതെ ദിവസവും 200 ഓളം കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പല രാജ്യങ്ങളെ പോലെ ഫ്രാന്‍സിലും ഒമിക്രോണ്‍ പിടിമുറുക്കിയിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദമായ ഇഹുവും ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ മാസം ആദ്യമാണ് ഇഹു റിപ്പോര്‍ട്ട് ചെയ്തത്.

Top