ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് തുടക്കമാവും

ലണ്ടന്‍: ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് തുടക്കമാവും. 3.30ന് ഓവലിലാണ് മത്സരം തുടങ്ങുക. ഇന്ത്യ കഴിഞ്ഞ ദിവസം റിസര്‍വ് ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പമാണ്. നോട്ടിംഗ്ഹാം ടെസ്റ്റ് മഴയെടുത്തപ്പോള്‍ ലോര്‍ഡ്സില്‍ ഇന്ത്യയും ലീഡ്സില്‍ ഇംഗ്ലണ്ടും ജയിച്ചു.

ഇന്ത്യക്ക് ആശങ്കയാവുന്നത് മുന്‍നിര താരങ്ങളുടെ മങ്ങിയ ഫോമാണ്. ലീഡ്സില്‍ കോലിപ്പട ബാറ്റിംഗ് മറന്നപ്പോള്‍ നേരിട്ടത് ഇന്നിംഗ്സ് തോല്‍വി. സൂര്യകുമാര്‍ യാദവിന്റെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന വാദം ശക്തമെങ്കിലും ബാറ്റിംഗ് നിരയില്‍ മാറ്റത്തിന് സാധ്യതയില്ല. സ്പിന്നിനെ തുണയ്ക്കുന്ന ഓവലില്‍ രവീന്ദ്ര ജഡേജയ്ക്കൊപ്പം ആര്‍ അശ്വിന്‍ ടീമിലെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പേസര്‍ ഇശാന്ത് ശര്‍മയ്ക്ക് പകരം ഷാര്‍ദുല്‍ താക്കൂര്‍ പരിഗണനയില്‍. മൂന്ന് ടെസ്റ്റിലും സെഞ്ച്വറി നേടിയ നായകന്‍ ജോ റൂട്ടിന്റെ വിക്കറ്റായിരിക്കും ഇന്ത്യ ഉറ്റുനോക്കുക. മോയിന്‍ അലിയെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിട്ടുണ്ട്. ജോസ് ബട്ലറിന് പകരം ജോണി ബെയ്ര്സ്റ്റോ വിക്കറ്റ് കീപ്പറാവും.

ഓവലില്‍ ഇന്ത്യയും ഇംഗ്ലണ്ട് 13 തവണ നേര്‍ക്കുനേര്‍ വന്നു. ഇന്ത്യ ജയിച്ചത് ഒരിക്കല്‍ മാത്രം. ഏഴ് കളി സമനിലയില്‍. അഞ്ച് ടെസ്റ്റുകല്‍ ഇംഗ്ലണ്ടെടുത്തു. അവസാനം ഏറ്റുമുട്ടിയ മൂന്ന് ടെസ്റ്റിലും ജയം ഇംഗ്ലണ്ടിനൊപ്പം.

 

Top