ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ്; ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് നഷ്ടം

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയുടെ (17) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഒരു ഓവറിനു ശേഷം അജിങ്ക്യ രഹാനെയും (0) പുറത്തായി. ക്രിസ് വോക്‌സാണ് ഇരുവരെയും പുറത്താക്കിയത്.

നിലവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്‍ ടീമിന് 199 റണ്‍സ് ലീഡായി. ക്യാപ്റ്റന്‍ വിരാട് കോലി (40*), ഋഷഭ് പന്ത് (2*) എന്നിവരാണ് ക്രീസില്‍. സെഞ്ചുറി നേടിയ രോഹിത് ശര്‍മ, അര്‍ധ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര, കെ.എല്‍ രാഹുല്‍ എന്നിവരെ മൂന്നാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.

ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് ശര്‍മ – ചേതേശ്വര്‍ പൂജാര സഖ്യം 153 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 80-ാം ഓവറില്‍ പുതിയ പന്തെടുത്ത ഇംഗ്ലണ്ട് അതേ ഓവറില്‍ നിലയുറപ്പിച്ച ഇരുവരെയും മടക്കുകയായിരുന്നു.

ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചുറി നേടിയ രോഹിത് 256 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും 14 ഫോറുമടക്കം 127 റണ്‍സെടുത്ത് മടങ്ങി. മോയിന്‍ അലിയെ സിക്‌സറിന് പറത്തിയാണ് രോഹിത് സെഞ്ചുറി തികച്ചത്.

വിദേശത്ത് രോഹിത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. പൂജാര 127 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറികളോടെ 61 റണ്‍സെടുത്തു. 101 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ആറു ഫോറുമടക്കം 46 റണ്‍സെടുത്ത രാഹുലിനെ ജെയിംസ് ആന്‍ഡേഴ്‌സനാണ് പുറത്താക്കിയത്.

 

Top