ജറുസലേം: ഇസ്രയേലിൽ ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. നാലാം ഡോസ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനുള്ള പ്രവർത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുന്നതിനിടയിലാണിത്. നേരത്തെ ബ്രിട്ടണിലും അമേരിക്കയും ഒമിക്രോൺ മരണങ്ങൾ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിലും ഒമിക്രോൺ ബാധിച്ച് ഒരാൾ മരിച്ചത്.
ഇസ്രയേലിലെ ബിർഷെവയിലെ സൊറൊക ആശുപത്രിയിൽ വെച്ചാണ് 60 കാരൻ മരിച്ചത്. രണ്ടാഴ്ചയായി ഇയാൾ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇസ്രയേലിൽ 60 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും, രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും നാലാം ഡോസ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു. ആദ്യമായി വാക്സിനേഷൻ പൂർത്തീകരിച്ച രാജ്യമാണ് ഇസ്രയേൽ. ഇതിന് പിന്നാലെ ജനങ്ങൾക്ക് ബൂസ്റ്റർ ഡോസും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നാലാം ഡോസ് വാക്സിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുന്നത്.