കൂട്ട ബലാത്സംഗ ഇരയ്ക്കു നേരെ നേരെ നാലാം തവണയും ആസിഡ് ആക്രമണം

ലക്‌നൗ: കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയ്ക്ക് നേരെ നാലാം തവണയും ആസിഡ് ആക്രമണം. 2008 ല്‍ റായ്ബറേലിയില്‍ വച്ചാണ് രണ്ടു കുട്ടികളുടെ അമ്മയായ യുവതി ക്രൂരമായ കൂട്ടമാനഭംഗത്തിന് ഇരയായത്.

തുടര്‍ച്ചയായ ആസിഡ് ആക്രമണങ്ങള്‍ കണക്കിലെടുത്ത് യുവതിക്കു പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയ ശേഷമാണ് വീണ്ടും ആക്രമണമുണ്ടായത്.

മുഖത്തിന്റെ വലതു ഭാഗത്ത് പൊള്ളലേറ്റ യുവതിയെ ലക്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചു.

ഹോസ്റ്റലില്‍ താമസിക്കുന്ന യുവതി വെള്ളമെടുക്കുന്നതിനായി താഴേക്ക് ഇറങ്ങിയ സമയത്താണ് അജ്ഞാതന്‍ ആസിഡ് എറിഞ്ഞത്.

കഴിഞ്ഞ മാര്‍ച്ചില്‍ ട്രെയിനില്‍ വച്ച് രണ്ട് അക്രമികള്‍ ഇവര്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയിരുന്നു. ഇവര്‍ യുവതിയെ ബലമായി ആസിഡ് കുടിപ്പിക്കുകയായിരുന്നു. പിന്നീട് പ്രതികളെ പൊലിസ് അറസ്റ്റു ചെയ്യുകയും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ യുവതിക്ക് ധനസഹായം നല്‍കുകയും ചെയ്തിരുന്നു.

2011 ലാണ് യുവതിയ്ക്ക് നേരെ ആദ്യ ആസിഡ് ആക്രമണമുണ്ടായത്. 2013 ല്‍ വീണ്ടും ആസിഡ് ആക്രമണമുണ്ടാകുകയും മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആസിഡ് ആക്രമണം ബാലാത്സംഗ കേസില്‍ അറസ്റ്റിലാവര്‍ ആസൂത്രണം ചെയ്തതായാണ് നിഗമനം.

Top