നിര്‍മാണം നടക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ നാലു വയസ്സുകാരി മരിച്ചു

പയ്യന്നൂര്‍: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ കൊറ്റിയിലെ കക്കറക്കല്‍ ഷമല്‍-അമൃത ദമ്പതിമാരുടെ ഏകമകള്‍ സാന്‍വിയ (നാല്)യാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തൊട്ടടുത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേര്‍ന്നുള്ള സെപ്റ്റിക് ടാങ്കില്‍ വീണനിലയിലാണ് സാന്‍വിയയെ കണ്ടെത്തിയത്. വീടിനു സമീപത്തെ മതില്‍ പൊളിച്ച് നീക്കിയിരുന്നഭാഗത്ത് കൂടിയാണ് കുട്ടി ടാങ്കിന് അരികിലേക്ക് മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ നടന്നു പോയതെന്നാണ് അനുമാനം.

ഒന്‍പത് അടിയോളം ആഴമുള്ള ടാങ്കില്‍ നിറയെ വെള്ളം ഉണ്ടായിരുന്നു. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ടാങ്കിന് മുകളില്‍ സ്ലാബിട്ടിരുന്നില്ല. കുട്ടിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് ടാങ്കില്‍ വീണു കിടക്കുന്നനിലയില്‍ കണ്ടെത്തിയത്. ഉടന്‍ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരിച്ചു.

 

Top