കുടുംബത്തിലെ നാലുപേരെ ഭക്ഷണത്തില്‍ വിഷംകലര്‍ത്തി കൊന്നു; പതിനേഴുകാരി അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ അച്ഛന്‍, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ പതിനേഴുകാരി അറസ്റ്റില്‍. മൂന്നുമാസത്തിനു ശേഷമാണ് പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റു ചെയ്തത്. ജൂലായ് 12-നാണ് ഭാരമസാഗരയ്ക്കടുത്ത് ഗൊള്ളാരഹട്ടി ഇസാമുദ്ര സ്വദേശി തിപ്പ നായിക് (45), ഭാര്യ സുധാഭായ് (40), മകള്‍ രമ്യ (16), ഗുന്ദിബായ് (80) എന്നിവര്‍ ഭക്ഷണം കഴിച്ചതിനുശേഷം അവശനിലയിലായി മരിച്ചത്.

മകന്‍ രാഹുലും വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചെങ്കിലും ചികിത്സയിലൂടെ രക്ഷപ്പെട്ടു. തിപ്പനായിക്കിന്റെ മൂത്തമകളാണ് അറസ്റ്റിലായത്. റാഗി കൊണ്ടുണ്ടാക്കിയ പലഹാരത്തില്‍ വിഷം കലര്‍ത്തിയാണ് മകള്‍ നാലുപേരെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. കൂലിപ്പണിക്കുപോകാന്‍ നിര്‍ബന്ധിച്ചതാണ് കൊലയ്ക്കു കാരണം.

പെണ്‍കുട്ടിയുടെ കൂലിപ്പണിക്കാരിയായ അമ്മ വൈകീട്ട് ജോലി കഴിഞ്ഞെത്തിയപ്പോഴാണ് അത്താഴത്തിനുള്ള പലഹാരമുണ്ടാക്കിയത്. ഇതിനിടെ വീട്ടില്‍ വൈദ്യുതി പോയിരുന്നു. ഈ സമയം ആരോ വീട്ടില്‍ക്കടന്ന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാകാമെന്ന് ആദ്യം സംശയമുയര്‍ന്നിരുന്നു. ഭക്ഷണമുണ്ടാക്കാനുപയോഗിച്ച സാധനങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കയച്ചിരുന്നു. പിന്നീടാണ് സംശയം വീട്ടിലെ പെണ്‍കുട്ടിയിലേക്ക് നീങ്ങിയത്.

സംഭവദിവസം മൂത്തമകള്‍ റാഗിപ്പലഹാരം കഴിക്കാത്തതും സംശയം ബലപ്പെടുത്തി. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. കുടുംബത്തിലെ മറ്റുള്ളവരെപ്പോലെ തന്നോടും കൂലിപ്പണിക്കുപോകാന്‍ നിര്‍ബന്ധിച്ചതിലുള്ള അമര്‍ഷമാണ് കൊലചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. വീട്ടുകാര്‍ മിക്കപ്പോഴും വഴക്കുപറയുന്നതിലുള്ള വൈരാഗ്യവും പ്രേരണയായെന്നും കണ്ടെത്തി.

 

Top