സ്ഥലം മാറ്റത്തിന് മുമ്പ് രേണുരാജ് 4 വ്യാജ പട്ടയങ്ങള്‍ റദ്ദാക്കി; ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം

ഇടുക്കി: സ്ഥലം മാറ്റത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ദേവികുളം സബ് കളക്ടറായിരുന്ന രേണു രാജ് മൂന്നാറിലെ നാല് വ്യാജ പട്ടയങ്ങള്‍ റദ്ദാക്കി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നടപടി.

ദേവികുളം അഡീഷണല്‍ തഹസീല്‍ദാറായിരുന്ന രവീന്ദ്രന്‍ 1999-ല്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കിയത്. ഇക്കാനഗറിലെ സര്‍വ്വെ നമ്പര്‍ 912 ല്‍ ഉള്‍പ്പെട്ട നാല് പട്ടയങ്ങളാണ് സെപ്റ്റംബര്‍ 24-ന് റദ്ദാക്കിയത്. നാല് പട്ടയ നമ്പറിലെ രണ്ടര ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ തഹസീല്‍ദാര്‍ക്ക് നിര്‍ദേശവും രേണുരാജ് നല്‍കിയിട്ടുണ്ട്.

പരിശോധനയില്‍ പട്ടയം വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ പട്ടയം റദ്ദാക്കുന്നുവെന്നും പട്ടയത്തിന്റെ പേരില്‍ പിടിച്ചിട്ടുള്ള തണ്ടപ്പേരും ഉള്‍പ്പെടുന്ന വസ്തുക്കളും സര്‍ക്കാര്‍ അധീനതയില്‍ ഏറ്റെടുക്കുന്നതിന് തഹസില്‍ദാറെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു.

ദേവികുളം അഡീഷണല്‍ തഹസില്‍ദാറായിരുന്ന എം.ഐ. രവീന്ദ്രന്‍ ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് 1999 ല്‍ മൂന്നാറില്‍ അനുവദിച്ച 530 പട്ടയങ്ങളെയാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്ന് വിളിക്കുന്നത്. പട്ടയമനുവദിക്കാനും പട്ടയ രേഖയില്‍ ഒപ്പുവെക്കാനുമുള്ള അധികാരം ഭൂപതിവ് നിയമം അനുസരിച്ച് തഹസ്സില്‍ദാര്‍മാര്‍ക്കാണ്.

Top