ജാർഖണ്ഡിൽ നവജാത ശിശുവിനെ പൊലീസുകാർ റെയിഡിനിടെ ചവിട്ടിക്കൊന്നതായി ആരോപണം

റാഞ്ചി: ജാർഖണ്ഡിൽ പൊലീസ് റെയ്‌ഡിനിടെ നവജാത ശിശുവിനെ പൊലീസുകാർ ചവിട്ടി കൊലപ്പെടുത്തിയതായി ആരോപണം. സംസ്ഥാനത്തെ ഞെട്ടിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ ആറ് പൊലീസുകാർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ജാർഖണ്ഡിലെ ഗിരിഥ് ജില്ലയിലെ കൊഷോഡിംഗി ഗ്രാമത്തില്‍ ഇന്നലെയാണ് ക്രൂരകൃത്യം നടന്നത്.

ഒരു കേസിൽ പ്രതികളായ രണ്ടു പേരെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസിന്റെ ചവിട്ടേറ്റാണ് കുഞ്ഞ് മരിച്ചതെന്നാണ് ആരോപണം. മരണപ്പെട്ട കുട്ടിയുടെ മുത്തച്ഛന്‍ ഭൂഷൺ പാണ്ഡെ എന്ന പ്രതിയെ തേടിയെത്തിയതാണ് പൊലീസ്. ബുധനാഴ്ച വെളുപ്പിനാണ് പൊലീസ് ഭഷണ്‍ പാണ്ഡയുടെ വീട് വളഞ്ഞത്. പൊലീസ് എത്തിയതറിഞ്ഞ് ഭൂഷൺ പാണ്ഡെ ഓടി രക്ഷപ്പെട്ടു. കുഞ്ഞിനെ വീട്ടിലാക്കി മറ്റ് കുടുംബാംഗങ്ങളും വീട്ടില്‍ നിന്നിറങ്ങി ഓടി. ബഹളമെല്ലാം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ ചവിട്ടേറ്റ് മരിച്ച നിലയിൽ കണ്ടതെന്ന് കുടുംബം പറഞ്ഞു. തന്നെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് കട്ടിലിന് മുകളിൽ കയറിയപ്പോൾ കുഞ്ഞിന് ചവിട്ടേൽക്കുകയായിരുന്നുവെന്നാണ് ഭൂഷൺ പാണ്ഡെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Top