കൊച്ചി നാവികസേനാ ആസ്ഥാനത്തെ സഞ്ജീവനി ആശുപത്രിയില്‍ നാല് കൊവിഡ് ബാധിതരെ പ്രവേശിപ്പിച്ചു

കൊച്ചി: കൊവിഡ് ബാധിച്ച് നാല് പേരെ കൊച്ചി നാവികസേനാ ആസ്ഥാനത്തെ സഞ്ജീവനി ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. നാല് പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവരുള്‍പ്പടെ അഞ്ച് പേര്‍ക്കാണ് ഇന്ന് എറണാകുളം ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

ഒരാഴ്ച മുന്‍പ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജോലി സംബന്ധമായി കൊച്ചി നാവികസേനാ ആസ്ഥാനത്ത് എത്തിയവരാണ് ഇവരെല്ലാം. തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്നതിനിടെ സ്രവ പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് തിരിച്ചറിഞ്ഞത്. ആര്‍ക്കും രോഗലക്ഷണം ഉണ്ടായിരുന്നില്ലെന്നും നാവികസേനാ വക്താവ് അറിയിച്ചു.

സംസ്ഥാനത്ത് 67 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചതും ഇന്നാണ്. പത്ത് പേര്‍ക്ക് ഫലം നെഗറ്റീവായി. പാലക്കാട് 29 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ എട്ട് പേര്‍ക്കും, കോട്ടയത്ത് ആറ് പേര്‍ക്കും, മലപ്പുറം എറണാകുളം ജില്ലകളില്‍ അഞ്ച് വീതവും, തൃശ്ശൂര്‍ കൊല്ലം ജില്ലകളില്‍ നാല് പേര്‍ക്ക് വീതവും കാസര്‍കോട് ആലപ്പുഴ ജില്ലകളില്‍ മൂന്ന് വീതവും പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

Top