തൃപ്പൂണിത്തുറ സ്ഫോടനത്തിൽ ദേവസ്വം പ്രസിഡന്‍റും കരാറുകാരനുമടക്കം നാലു പ്രതികൾ അറസ്റ്റിൽ

തൃപ്പൂണിത്തുറയിൽ തിങ്കളാഴ്ച്ച രാവിലെ പത്തരയോടെ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനത്തിൽ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവസ്വം പ്രസിഡന്റ്‌ സജീഷ് കുമാർ, സെക്രട്ടറി രാജേഷ്, ട്രഷറർ സത്യൻ ജോയിൻ സെക്രട്ടറി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാത്രി എട്ടരയോടെയാണ് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പ്രതികളെ ചൊവ്വാഴ്ച്ച കോടതിയിൽ ഹാജരാക്കും.

തിങ്കളാഴ്ച്ച വൈകിട്ടോടെ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ദിവാകരനാണ് മരിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ദിവാകരന് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

സ്ഫോടനത്തിൽ പരിക്കേറ്റ സ്ത്രീകളും കുട്ടികളും ഉൽപ്പെടെ മെഡിക്കൽ കോളേജ് ആശുപത്രിയിലും തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.

തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സമീപത്തെ 45 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായതായും ഒരു കിലോമീറ്റർ അകലെ വരെ സ്ഫോടന ശബ്ദം കേട്ടതായും പ്രദേശവാസികൾ പറഞ്ഞു.

Top