മലയാളികളടക്കം 22 ഇന്ത്യക്കാരുമായി കാണാതായ എണ്ണകപ്പല്‍ കണ്ടെത്തി; എല്ലാവരും സുരക്ഷിതര്‍

Marine-express

മുംബൈ: രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി ആഫ്രിക്കന്‍ തീരത്തു കാണാതായ എംടി മറീന എക്‌സ്പ്രസ് എന്ന എണ്ണകപ്പല്‍ കണ്ടെത്തി. കപ്പല്‍ തട്ടിയെടുത്ത കടല്‍ക്കൊള്ളക്കാര്‍ നാലു ദിവസങ്ങള്‍ക്കുശേഷം ഇന്നു വിട്ടുകൊടുത്തു. ജീവനക്കാരെല്ലാവരും സുരക്ഷിതരാണെന്നും വിദേശമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മോചനദ്രവ്യം കൊടുത്തിട്ടാണോ കപ്പല്‍ വിട്ടുകിട്ടിയതെന്നു വ്യക്തമല്ല. കപ്പല്‍ ഇപ്പോള്‍ ക്യാപ്റ്റന്റെ നിയന്ത്രണത്തിനു കീഴിലാണെന്ന് ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍, മാലിനി ശങ്കര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.

ജനുവരി 31നു വൈകിട്ട് ആറരയോടെയാണു കപ്പല്‍ കാണാതായത്. ഉദുമ പെരിലാവളപ്പ് അശോകന്റെ മകന്‍ ശ്രീ ഉണ്ണിയും മുംബൈ മലയാളിയുമടക്കം 22 യാത്രക്കാരാണു കപ്പലിലുണ്ടായിരുന്നത്. അതേസമയം, ശ്രീഉണ്ണി അടക്കം 22 പേരെ വിട്ടയച്ചെന്ന വിവരം ബന്ധുക്കള്‍ക്കു ലഭിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ രാജ്യമായ ബെനീനിലെ കൊട്ടോനൗവില്‍ വച്ചാണ് അവസാനമായി കപ്പലിന്റെ സിഗ്‌നല്‍ ലഭിച്ചത്. ഷിപ്പിങ് കമ്പനിയുടെ സാങ്കേതിക വിഭാഗത്തിനു പിറ്റേന്നു രാവിലെ 2.36ന് ഗള്‍ഫ് ഓഫ് ഗിനിയയില്‍ വച്ച് കപ്പലുമായുള്ള ആശയവിനിമയവും സാധ്യമല്ലാതായി. ഇന്ത്യന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെയും ഷിപ്പിങ് മന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ കപ്പലിനു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിരുന്നു. ബെനീനിലെയും നൈജീരിയയിലെയും സര്‍ക്കാരിന്റെ സഹായം തേടുകയും ചെയ്തിരുന്നു. പാനമയിലെ ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിങ് മാനേജ്‌മെന്റിന്റെ കീഴിലുള്ളതാണു കപ്പല്‍.

Top