തൂങ്ങിമരിച്ച സംഭവം; തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ മജിസ്‌ട്രേറ്റിന്റെ പരിശോധന

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മജിസ്‌ട്രേറ്റിന്റെ പരിശോധന. അന്‍സാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ട സ്ഥലത്താണ് പരിശോധന. മോഷണ കുറ്റത്തിന് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പൂന്തുറ സ്വദേശി അന്‍സാരിയെ സ്റ്റേഷനിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്‍സാരിക്ക് മര്‍ദനമേറ്റിട്ടില്ലെന്നും ആത്മഹത്യ തന്നെയാണെന്നുമാണ് പ്രാഥമിക നിഗമനം.

കരിമഠം കോളനി സ്വദേശി അന്‍സാരി (37) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് 5.30-ഓടെയാണ് അന്‍സാരിയെ കസ്റ്റഡിയില്‍ എടുത്തത്. മൊബൈല്‍ മോഷണത്തിന് നാട്ടുകാര്‍ പിടിച്ചു പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു ഇയാളെ. കോവിഡ് ജാഗ്രതയുടെ ഭാഗമായി സ്റ്റേഷനോട് ചേര്‍ന്നുള്ള ശിശു സൗഹൃദ ജനമൈത്രി കേന്ദ്രത്തിലാണ് ഇയാളെ എത്തിച്ചത്. കരിമഠം കോളനിയില്‍ നിന്നു കസ്റ്റഡിയില്‍ എടുത്ത മറ്റു 2 പേരും ഇയാള്‍ക്കൊപ്പം ഇവിടെ ഉണ്ടായിരുന്നു.

കുറച്ച് നേരത്തിന് ശേഷം ശുചിമുറിയില്‍ കയറി വാതില്‍ അടച്ച പ്രതി ഉടുത്തിരുന്ന മുണ്ടില്‍ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അന്‍സാരിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്‍സാരിയെ കസ്റ്റഡിയിലെടുത്തെങ്കിലും ഇക്കാര്യം സ്റ്റേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തില്ലെന്ന് ആരോപണമുണ്ട്.

Top