‘വിസി ആയത് ചട്ടപ്രകാരം’ ഗവര്‍ണര്‍ക്ക് മറുപടിയുമായി കേരള മുൻ വിസി

തിരുവനന്തപുരം: ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി കേരള മുന്‍ വിസി ഡോ. വി പി മഹാദേവന്‍ പിള്ള. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കാൻ ഗവര്‍ണർ ആവശ്യപ്പെട്ടിരുന്നു. വിസിയാകാനുള്ള യോഗ്യതകള്‍ തനിക്കുണ്ടെന്നും ചട്ടപ്രകാരമാണ് വിസി സ്ഥാനത്തെത്തിയതെന്നുമാണ് വിശദീകരണം. ഒക്ടോബര്‍ 24 ന് ഡോ. വി പി മഹാദേവന്‍പിള്ള വിമരിച്ചിരുന്നു.

പുറത്താക്കാതിരിക്കാനുള്ള ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജിയിൽ ഇടക്കാല സ്റ്റേ ഇല്ല. അടിയന്തരമായി രാജിവെക്കാനുള്ള ഗവർണറുടെ കത്തിനെ ദീപാവലി ദിവസത്തെ പ്രത്യേക സിറ്റിംഗിലൂടെ മറികടക്കാൻ വിസിമാർക്ക് കഴിഞ്ഞിരുന്നു. തൽസ്ഥാനത്ത് തുടരാൻ ഹൈക്കോടതി അനുവദിച്ചെങ്കിലും ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി നാളെ തീരുകയാണ്. നോട്ടീസിന് മറുപടി നൽകാതെയാണ് 7 വിസിമാർ ഹൈക്കോടതിയെ സമീപിച്ചത്.

നോട്ടീസ് നിയമപരമല്ലെന്നും റദ്ദാക്കണമെന്നുമാണ് വിസിമാർ വാദിച്ചത്. നോട്ടീസ് സ്റ്റേ ചെയ്യാതെ ഹ‍ർജിയിൽ ചാൻസലറുടെ അടക്കം വിശദീകരണം തേടി ഹർ‍ജി നാളത്തേക്ക് മാറ്റി. ഗവർണറുടെ പുറത്താക്കൽ നടപടിയ്ക്ക് എതിരെ കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹ‍ർജിയിലും കോടതി സർവ്വകലാശാല നടപടിയെ രൂക്ഷമായി വിമർശിച്ചു. ഗവർണർ ആവശ്യപ്പെടുന്നത് സെർച്ച് കമ്മിറ്റിയിലേക്ക് ഒരു അംഗത്തെയാണ്. അതിന് പകരം ഗവർണർക്കെതിരെ പ്രമേയം പാസാക്കുകയാണ് സെനറ്റ് ചെയ്തത്. വിവാദം അവസാനിപ്പിക്കാൻ സർവ്വകലാശാലയ്ക്ക് താൽപ്പര്യമില്ലെന്നും കോടതി വിമർശിച്ചു.

മറ്റന്നാൾ ചേരുന്ന സെനറ്റ് യോഗത്തിൽ സെർച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാനുള്ള അജണ്ടയില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ സമയം വേണ്ടിവരുമെന്നും സർവ്വകലാശാല വ്യക്തമാക്കി. ഈ മറുപടിയിൽ അതൃപ്തി പ്രകടമാക്കിയ കോടതി വിസി ഇല്ലാതെ എങ്ങനെ സർവ്വകലാശാലയ്ക്ക് മുന്നോട്ട് പോകാനാകുമെനാ്ന് ചോദിച്ചു. നോമിനിയെ നിർദ്ദേശിക്കാൻ ഉദ്ദേശമില്ലെങ്കിൽ അത് തുറന്നുപറയണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നവംബർ നാലിന് ചേരുന്ന യോഗത്തിന് ശേഷം വീണ്ടും യോഗം ചേരാൻ കഴിയുമോ എന്നറിയിക്കാൻ കൂടുതൽ സാവകാശം വേൺണമെന്ന് സർവ്വകലാശാല അഭിഭാഷകൻ അറിയിച്ചു. തുടർന്ന് അഹർജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.

Top