ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെടുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ്; രാജ്യം നാശത്തിലേക്കെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: ലൈംഗിക ആരോപണ കേസിലെ സാന്പത്തിക ക്രമക്കേടുകൾക്ക് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കി. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ട്രംപ് നിഷേധിച്ചു. കുറ്റാരോപിതനായ ട്രംപ് ഇനി വിചാരണ നേരിടണം. ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 11.45ഓടെയാണ് ട്രംപ് കോടതിയില്‍ കീഴടങ്ങിയത്. 2016ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അശ്ലീല ചലചിത്ര താരം സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കി തീര്‍ക്കാന്‍ 13000 ഡോളര്‍ നല്‍കിയെന്നതാണ് ട്രംപിനെതിരായ കേസ്.

ന്യൂ യോർക്ക് ഗ്രാൻഡ് ജ്യൂറിയാണ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നത്. തിരഞ്ഞെടുപ്പിന് ഒരുമാസം മുന്‍പ് പണം നല്‍കിയത് ചട്ടലംഘനമാണ് എന്നതാണ് ട്രംപിന് വിനയായത്. നേരത്തെ ജനപ്രതിനിധ സഭയില്‍ രണ്ട് തവണ ഇംപീച്ച്മെന്റ് നടപടി നേരിട്ട ട്രംപിനെ രക്ഷിച്ചത് സെനറ്റായിരുന്നു. 34 കേസുകളാണ് ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്. 2018ലാണ് ട്രംപിന്റെ പണമിടപാട് വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്തയാക്കുന്നത്.

2018 ഓഗസ്റ്റിലാണ് മാന്‍ഹട്ടന്‍ കോടതി തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ പേരില്‍ ട്രംപിനെതിരം ക്രിമിനല്‍ കുറ്റം ചുമത്തിയത്. തന്നെ വെറുക്കുന്ന കുടുംബത്തില്‍ നിന്നുള്ള ജഡ്ജിയാണ് കോടതിയിലേതെന്നും ഇവരുടെ മകള്‍ കമല ഹാരിസിന് വേണ്ടി ജോലി ചെയ്യുന്നുവെന്നുമാണ് കേസിനെ ട്രംപ് വിലയിരുത്തുന്നത്. ശരിയായ ക്രിമിനല്‍ ജില്ലാ അറ്റോണിയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയില്‍ ഇത്തരമൊരു സംഭവമുണ്ടാവുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്നാണ് ട്രംപ് പറയുന്നത്.

അമേരിക്ക നാശത്തിലേക്കാണ് പോകുന്നതെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ലോകം അമേരിക്കയെ നോക്കി ചിരിക്കുകയാണ്. രാജ്യത്തിനായി പ്രതിരോധിച്ചത് മാത്രമാണ് താൻ ചെയ്ത ഏക കുറ്റമെന്നും മാൻഹാട്ടൺ കോടതിയിൽ ഹാജരായ ശേഷം ട്രംപ് പ്രതികരിച്ചു.

Top