പാര്‍ട്ടിയിലേക്ക് തിരിച്ചെടുമെന്നഭ്യര്‍ത്ഥിച്ച് മുന്‍ തൃണമൂല്‍ നേതാവ് മമതക്ക് കത്തയച്ചു

കൊല്‍ക്കത്ത: തൃണമുല്‍ പാര്‍ട്ടിയില്‍ തന്നെ വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നഭ്യര്‍ത്ഥിച്ച് മമത ബാനര്‍ജിക്ക് മുന്‍ തൃണമൂല്‍ നേതാവിന്റെ കത്ത്. ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ കുപിതയായി പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ തൃണമൂല്‍ എം.എല്‍.എ സോണാലി ഗുഹയാണ് മമതക്ക് തുറന്ന കത്തെഴുതിയത്.തനിക്ക് തെറ്റുപറ്റിയെന്നും മാപ്പ് തരണമെന്നും സോണാലി കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

‘ബി.ജെ.പിയില്‍ ചേരാനുള്ള തന്റെ തീരുമാനം തെറ്റായിപ്പോയി. വെള്ളമില്ലാതെ മത്സ്യത്തിന് ജീവിക്കാനാവില്ല, അതുപോലെ ദീദിയില്ലാതെ എനിക്കും ജീവിക്കാനാവില്ല’കത്തില്‍ പറയുന്നു. ബി.ജെ.പി നേതൃത്വം മമതക്കെതിരെ സംസാരിക്കാന്‍ തന്നോട് നിര്‍ബന്ധിക്കുന്നു. എന്നാല്‍ തനിക്കതിന് കഴിയില്ല. ഞാന്‍ മാപ്പ് ചോദിക്കുന്നു. എന്നോട് ക്ഷമിക്കണം. എന്റെ ജീവിതത്തിന്റെ ബാക്കി കാലം നിങ്ങളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും സോണാലി കത്തിലൂടെ അഭ്യര്‍ത്ഥിക്കുന്നു. തൃണമൂലില്‍ നിന്ന് സോണാലി നാല് തവണ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Top