ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ പുത്തന്‍ ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ താരം സിക്കന്ദര്‍ ഭക്ത്

മുംബൈ: മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് ന്യൂസിലന്‍ഡിനെയുള്ള സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ വിജയ തന്ത്രം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി വിരാട് കോലി (117), ശ്രേയസ് അയ്യര്‍ (105) എന്നിവര്‍ സെഞ്ചുറി മികവില്‍ 397 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ശുഭ്മാന്‍ ഗില്‍ 80 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 48.5 ഓവറില്‍ 327 എല്ലാവരും പുറത്തായി. ഡാരില്‍ മിച്ചല്‍ (119 പന്തില്‍ 134) വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യക്ക് ടോസ് ലഭിച്ചു. അതിനെ ചൊല്ലിയാണിപ്പോള്‍ പുതിയ ആരോപണം. മുന്‍ പാകിസ്ഥാന്‍ താരം സിക്കന്ദര്‍ ഭക്താണ് വിവാദത്തിന് തിരിക്കൊളുത്തിയിരിക്കുന്നത്. അദ്ദേഹം പറയുന്നതിങ്ങനെ… ”ടോസ് സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എതിര്‍ ടീം നായകന്മാരില്‍ നിന്ന് ഏറെ ദൂരത്തേക്കാണ് നാണയം കറക്കിയിടുന്നത്. അതുകൊണ്ടുതന്നെ എതിര്‍ ടീം ക്യാപ്റ്റന്മാര്‍ക്ക് അത് ക്രോസ് ചെക്ക് ചെയ്യാന്‍ കഴിയില്ല.” സിക്കന്ദര്‍ പറഞ്ഞു. അദ്ദേഹം ആ വീഡിയോ എക്സില്‍ പങ്കുവെക്കുകയും ചെയ്തു.

അദ്ദേഹം പറഞ്ഞുവെക്കുന്നത്, ടോസില്‍ എന്താണ് വീണതെന്ന് എതിര്‍ ക്യാപ്റ്റന്മാര്‍ക്ക് അറിയാന്‍ കഴിയില്ലെന്നാണ്. ഓരോ മത്സരത്തിലും ടോസ് വളരെ നിര്‍ണായകമാണ്. ടോസില്‍ ഇന്ത്യന്‍ സ്വാധീനം ചെലുത്തുവെന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. സിക്കന്ദര്‍ 26 ടെസ്റ്റുകളില്‍ പാകിസ്ഥാന് വേണ്ടി കളിച്ചു. 27 ഏകദിനങ്ങളിലും ഭാഗമായി. ടെസ്റ്റില്‍ 67 വിക്കറ്റും ഏകദിനത്തില്‍ 33 എണ്ണവും സ്വന്തമാക്കി.

Top