പൗർണമിയില്‍ പാല് കാച്ചൽ; മുന്‍ മന്ത്രി പി കെ ഗുരുദാസൻ പാർട്ടി നിർമ്മിച്ച പുതിയ വീട്ടിലേക്ക് താമസം മാറി

തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ പി കെ ഗുരുദാസൻ പുതിയ വീട്ടിലേക്ക് താമസം മാറി. പാർട്ടി നിർമ്മിച്ച് നൽകിയ ‘പൗർണമി’ എന്ന പുതിയ വീട്ടിലേക്കാണ് താമസം മാറിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർ പാല് കാച്ചലിന് പൗർണമിയിലെത്തി. തിരുവനന്തപുരം കാരേറ്റ് പേടികുളത്താണ് 33 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വീട്.

പത്ത് വര്‍ഷം എംഎല്‍എ, അഞ്ച് വര്‍ഷം എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി എന്നീ സ്ഥാനങ്ങളിൽ ഇരുന്നിട്ടും ഈ സഖാവിന് സ്വന്തമായി ഒരു വീട് ഉണ്ടാക്കിയിരുന്നില്ല. കയര്‍ – കശുവണ്ടി പ്രവര്‍ത്തരുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും, 25 വര്‍ഷം പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ജനനായകനാണ് പി കെ ഗുരുദാസന്‍. പാര്‍ട്ടി കൊല്ലം ജില്ലാ കമ്മിറ്റിയാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്.

തിരുവനന്തപുരം എംസി റോഡില്‍ നിന്നും കാരേറ്റ് നിന്നും നഗരൂരില്‍ ലേക്ക് പോകുന്ന വഴി പേടികുളത്ത് ഭാര്യയുടെ പേരിലുള്ള ഭൂമിയിലാണ് ഗുരുദാസന് പാര്‍ട്ടി വീട് ഒരുക്കി നല്‍കിയത്. കൊല്ലത്തെ പാര്‍ട്ടി അംഗങ്ങളില്‍ നിന്നും മാത്രം പിരിവെടുത്തായിരുന്നു വീടിന്റെ നിര്‍മ്മാണം. വീട് എന്ന സഖാവിന്റെ സങ്കല്‍പ്പം കേവലം രണ്ട് കിടപ്പുമുറികളുള്ള ഒരു ചെറിയ വീട് എന്നതായിരുന്നു. ഇതാണ് പൂവണിഞ്ഞത്.

Top