കരാറുകാരെ പിരിച്ചുവിട്ടപ്പോള്‍ പൊള്ളി എന്ന് പറഞ്ഞത് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഉദ്ദേശിച്ചല്ല; മുഹമ്മദ് റിയാസ്

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ നഗരത്തില്‍ നടക്കുന്ന റോഡ് പണി സംബന്ധിച്ച വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കരാറുകാരെ പിരിച്ചുവിട്ടപ്പോള്‍ പൊള്ളി എന്ന് പറഞ്ഞത് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഉദ്ദേശിച്ചല്ല. അലംഭാവം കാണിച്ച കരാറുകാരെ പിരിച്ചുവിടുക എന്ന ശക്തമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു. അത് നാടിന് ഗുണം ചെയ്തുവെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

തലസ്ഥാനത്തെ റോഡ് പണി പുരോഗമിക്കികയാണ്. ഇന്നും ഒരു റോഡ് തുറന്നു കൊടുത്തു. സമയ ബന്ധിതമായി റിവ്യൂ നടത്തി പണി നടത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ ആക്ഷേപിക്കാന്‍ ശ്രമിക്കുന്നവരൊക്കെ നാളെ ഇതിന്റെ ഗുണഭോക്താക്കള്‍ ആകും. ഏറ്റെടുത്ത പ്രവര്‍ത്തി പൂര്‍ത്തിയാക്കാതെ എത്ര വമ്പന്‍ കമ്പനിക്കാണെങ്കിലും പോകാന്‍ കഴിയില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

എക്‌സാലോജിക്കിനെതിരായ അന്വേഷണത്തില്‍ നേരത്തെ പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. രാജ്യത്തെ വിനോദസഞ്ചാര മേമേഖലയിലെ നിക്ഷേപത്തെക്കുറിച്ച് ഇടക്കാല ബജറ്റില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പഠിച്ച ശേഷം പ്രതികരിക്കാം എന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയില്‍ എന്തുണ്ടെങ്കിലും അത് പരമാവധി ഉപയോഗിക്കുമെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.

Top