മഹാരാഷ്ട്ര മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയില്‍

മുംബൈ: മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു. മുംബൈയിലെ ബിജെപി ഓഫീസിലെത്തിയാണ് അശോക് ചവാന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നിവസിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലിന്റെയും നേതൃത്വത്തിലാണ് അശോക് ചവാനെ സ്വീകരിച്ചത്.

തിങ്കളാഴ്ചയാണ് അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടത്. എംഎല്‍എ സ്ഥാനവും രാജിവെച്ചിരുന്നു. ബിജെപി പ്രതിനിധിയായി അശോക് ചവാന്‍ നാളെ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും.പ്രധാനമന്ത്രി മോദിയാണ് തന്റെ പ്രചോദനമെന്ന് ബിജെപി അംഗത്വം സ്വീകരിച്ചശേഷം അശോക് ചവാന്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ കരിയറിലെ പുതിയ യാത്രയ്ക്കാണ് തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.2008-2010 കാലയളവിലാണ് അശോക് ചവാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നത്. ഈമാസം 27-ന് നടക്കുന്ന രാജ്യസഭാതിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തുന്നതിനാണ് അശോക് ചവാനെ മുന്‍നിര്‍ത്തി ബിജെപിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അശോക് ചവാനോടൊപ്പമുള്ള കൂടുതല്‍ കോണ്‍ഗ്രസ് എം.എല്‍.എ. മാര്‍ വരുംദിവസങ്ങളില്‍ ബിജെപിയിലേക്കെത്തുമെന്നാണ് പ്രചാരണം. അങ്ങനെവന്നാല്‍ കോണ്‍ഗ്രസിന് ജയിക്കാവുന്ന ഏക സീറ്റുപോലും നഷ്ടപ്പെടാവുന്ന സാഹചര്യം സൃഷ്ടിച്ചേക്കും. സ്ഥിതി വിലയിരുത്തുന്നതിനായി കോണ്‍ഗ്രസ് നേതൃത്വം ഇന്ന് എം.എല്‍.എ. മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ശിവസേനപിളര്‍ത്തി ഏക്‌നാഥ്ഷിന്ദേയും എന്‍.സി.പി യെ പിളര്‍ത്തി അജിത്പവാറും ബി.ജെ.പി. ചേരിയിലേക്ക് മാറിയതിനുപിന്നാലെയാണ് കോണ്‍ഗ്രസില്‍ അശോക് ചവാനെ മുന്‍നിര്‍ത്തി ബി.ജെ.പി. കരുനീക്കം നടത്തുന്നത്.എന്നാല്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എസിയായിട്ടുള്ള അമര്‍രാജുര്‍ മാത്രമാണ് ചവാനൊപ്പം ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്.

Top