ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ നിര്‍മല്‍ കൗര്‍ അന്തരിച്ചു

ദില്ലി: ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ നിര്‍മ്മല്‍ കൗര്‍ അന്തരിച്ചു. പഞ്ചാബിലെ മൊഹാലിയില്‍ 85ആം വയസ്സിലാണ് അന്ത്യം. മൂന്നാഴ്ചയോളമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അന്ത്യം. ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മില്‍ഖാ സിംഗിന്റെ ഭാര്യയാണ്.

കൊവിഡ് ബാധിതനായി ഐസിയുവിലുള്ള മില്‍ഖാ സിംഗിന്, നിര്‍മല്‍ കൗറിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനായില്ല. ഗോള്‍ഫ് താരം ജീവ് മില്‍ഖാ സിംഗ് അടക്കം നാല് മക്കളുണ്ട്. 1960കളിലാണ് മില്‍ഖയും നിര്‍മല്‍ കൗറും തമ്മിലുള്ള പ്രണയം മൊട്ടിടുന്നത്.

ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള ഷെയ്ഖ്പുരയില്‍ 1938ല്‍ ജനിച്ച നിര്‍മല്‍ പഞ്ചാബ് വോളിബോള്‍ ടീം ക്യാപ്റ്റനായിരുന്നു. 1955ല്‍ ഇന്ത്യയെ പ്രതിനീധീകരിച്ച് സിലോണില്‍ (ഇന്നത്തെ ശ്രീലങ്ക) നടന്ന ടൂര്‍ണമെന്റില്‍ കളിച്ച നിര്‍മല്‍ അവിടെവെച്ചാണ് ആദ്യമായി മില്‍ഖയെ കാണുന്നത്.

1955ലെ ഇന്ത്യന്‍ വനിതാ വോളി ടീമിന്റെ റഷ്യന്‍ പര്യടനത്തിലാണ് നിര്‍മല്‍ ആദ്യമായി ഇന്ത്യന്‍ ക്യാപ്റ്റനായത്. പിന്നീട് ഇരുവരുടെയും സൗഹൃദം വളര്‍ന്നു. 1960-61ല്‍ മില്‍ഖാ സിംഗ് പഞ്ചാബ് അഡ്മ്‌നിസ്‌ട്രേഷനില്‍ ചണ്ഡിഗഡ് സ്‌പോര്‍ട്‌സ് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായപ്പോള്‍ നിര്‍മല്‍ ആയിരുന്നു വനിതാ വിഭാഗം സ്‌പോര്‍സ് ഡയറക്ടര്‍.

1962ലാണ് മില്‍ഖാ സിംഗ് നിര്‍മല്‍ കൗറിനെ വിവാഹം കഴിച്ചത്. പഞ്ചാബിനായും രാജ്യത്തിനായും വോളിബോള്‍ കളിക്കാനിറങ്ങുമ്പോല്‍ ഷോര്‍ട്‌സ് ധരിക്കാതെ സല്‍വാര്‍ കമ്മീസ് ധരിച്ചായിരുന്നു നിര്‍മല്‍ കളിച്ചിരുന്നത്.

ചണ്ഡീഗഡിലെ കായിക താരങ്ങള്‍ക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ നിര്‍ണായ സംഭാവന നല്‍കിയിട്ടുള്ള നിര്‍മല്‍ കൗര്‍ 1990ലാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്. വിരമിച്ചശേഷം ചണ്ഡീഗഡ് വോളിബോള്‍ അസോസിയേഷന്റെ മുഖ്യരക്ഷാധികാരിയായി തുടരുകയായിരുന്നു നിര്‍മല്‍ കൗര്‍.

 

Top