തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അസ്ഹറുദ്ദീന് കോണ്‍ഗ്രസിന്റെ ക്ഷണം

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ക്ഷണം.

2019-ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ മല്‍സരിക്കാന്‍ അസ്ഹറുദ്ദീന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും അത് ഞങ്ങള്‍ അംഗീകരിക്കുകയായിരുന്നുവെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍. ഉത്തംകുമാര്‍ റെഡ്ഡി പറഞ്ഞു.

”തെലങ്കാനയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള താല്‍പര്യം അസ്ഹറുദ്ദീന്‍ അറിയിച്ചിരുന്നു. നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് അസ്ഹറുദ്ദീനെ തെലങ്കാനയിലേക്കു ക്ഷണിച്ചത്” റെഡ്ഡി വിശദമാക്കി.

മല്‍സരിക്കുന്നതിനൊപ്പം പാര്‍ട്ടിക്കു വേണ്ടി സംസ്ഥാനത്ത് പ്രചാരണം നടത്തണമെന്നും റെഡ്ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈദരാബാദ് സ്വദേശിയായ അസ്ഹറുദ്ദീന്‍ മുന്‍പ് ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍നിന്നുള്ള എംപിയായിരുന്നു. 2014-ല്‍ രാജസ്ഥാനില്‍ നിന്നു മല്‍സരിച്ചെങ്കിലും വിജയിച്ചില്ല.

Top