ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ തയാറാണെന്ന് മുന്‍ നായകന്‍

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ അവസരം ലഭിച്ചാല്‍ കണ്ണ് ചിമ്മുന്ന വേഗത്തില്‍ അത് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അസ്ഹറുദ്ദീന്റെ അഭിപ്രായം.

നിലവിലെ ടീമിനൊപ്പം നിരവധി സപ്പോര്‍ട്ട് സ്റ്റാഫിനെ കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു. കാരണം മുഖ്യപരിശീലകന്‍ തന്നെ മികച്ച ബാറ്റ്‌സ്മാനാണെങ്കില്‍ പിന്നെ ടീമിനെന്തിനാണ് വേറെ ബാറ്റിംഗ് പരിശീലകനെന്നും അസ്ഹര്‍ ചോദിച്ചു.

എന്റെ സ്‌പെഷലൈസേഷന്‍ ബാറ്റിംഗിലും ഫീല്‍ഡിംഗലുമാണ്. അതുകൊണ്ടുതന്നെ ഞാന്‍ പരിശീലകനാകുന്ന ടീമിന് വേറെ ബാറ്റിംഗ്, ഫീല്‍ഡിംഗ് പരിശീലകരുടെ ആവശ്യമില്ല. ഈ വര്‍ഷത്തെ ഐപിഎല്‍ വെട്ടിച്ചുരുക്കിയായാലും നടത്തണമെന്നും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ അസ്ഹര്‍ പറഞ്ഞു.

കുറഞ്ഞത് ഏഴ് മത്സരങ്ങള്‍ വീതം ഒരു ടീമിന് ലഭിക്കുന്ന രീതിയിലെങ്കിലും ഐപിഎല്‍ നടത്തണമെന്നാണ് അസ്ഹറിന്റെ അഭിപ്രായം.യുവതാരങ്ങള്‍ക്ക് പ്രതിഭ തെളിയിക്കാനുള്ള വലിയ വേദിയാണ് ഐപിഎല്‍. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ നിര്‍ണായക സാന്നിധ്യങ്ങളായ ജസ്പ്രീത് ബുമ്രയുടെയും ഹര്‍ദ്ദിക് പാണ്ഡ്യയുടെയും കാര്യം തന്നെയെടുക്കു. ഐപിഎല്‍ ഇല്ലായിരുന്നെങ്കില്‍ ബുമ്രയും പാണ്ഡ്യയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കിടന്ന് കഷ്ടപ്പെടുകയാവും. അതുകൊണ്ടുതന്നെ എന്തു റിസ്‌ക് എടുത്തിട്ടായാലും ഐപിഎല്‍ നടത്താന്‍ ബിസിസിഐ തയാറാവണമെന്നും അസ്ഹര്‍ പറഞ്ഞു.

Top