‘ഒരു വര്‍ഷം അന്വേഷിച്ചിട്ട് എന്ത് നിയമലംഘനമാണ് കണ്ടെത്തിത്’: തോമസ് ഐസക്

തിരുവനന്തപുരം: ഇ.ഡി പുറത്തുവിട്ടത് രഹസ്യരേഖയല്ലെന്നും മസാല ബോണ്ട് നിയമപരമാണെന്നും മുന്‍ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കുള്ള വിശ്വാസ്യത ചെറുതല്ല. ഒരു വര്‍ഷം അന്വേഷിച്ചിട്ട് എന്ത് നിയമലംഘനമാണ് കണ്ടെത്തിയതെന്നും തോമസ് ഐസക് ചോദിച്ചു. ഭയപ്പെടുത്താനുള്ള അന്വേഷണം മാത്രമാണ് നടന്നത്. നിയമപരമായി നേരിടും. കോടതിയുടെ അന്തസ്സത്തയ്ക്ക് എതിരാണ് ഇ.ഡി നടപടിയെന്നും തോമസ് ഐസക് പറഞ്ഞു.

മസാലബോണ്ട് കേസില്‍ ഇഡി സമന്‍സിനെ എല്ലാവരും ഭയക്കുന്നതെന്തിനെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണത്തില്‍ ഇടപെടില്ലെന്നും ഇഡി സമന്‍സിന് കിഫ്ബി മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി. മസാലബോണ്ട് കേസില്‍ ഇഡി സമന്‍സ് ചോദ്യം ചെയ്ത് കിഫ്ബി സിഇഒ കെ.എം എബ്രഹാം നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഇഡി സമന്‍സിനെ എല്ലാവരും എന്തിനാണ് ഭയക്കുന്നതെന്ന് കോടതി ഉന്നയിച്ചത്. പ്രാഥമിക വിവര ശേഖരണത്തിനാണ് രേഖകള്‍ ആവശ്യപ്പെട്ടത്. അതിനോട് പ്രതികരിക്കുകയല്ലെ വേണ്ടത്, അന്വേഷണത്തില്‍ കോടതി ഇടപെടില്ലെന്നും ഹൈക്കോടതി ആവര്‍ത്തിച്ചു. എന്നാല്‍ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം നല്‍കിയിട്ടും 6 തവണ സമന്‍സ് നല്‍കി ഇഡി. തുടര്‍ച്ചയായി വിളിപ്പിച്ച് ഉദ്യോഗസ്ഥരെ ഉപദ്രവിക്കുകയാണെന്നും കിഫ്ബി സിഈഒ കോടതിയെ അറിയിച്ചു.

എന്നാല്‍ 100 അധികം ഫെമ കേസ് ഇഡി അന്വേഷിക്കുന്നുണ്ടെന്നും കിഫ്ബി ഉദ്യോഗസ്ഥര്‍ മാത്രമാണ് സഹകരിക്കാത്തതെന്നും ഇഡി വിശദീകരിച്ചു. മസാലബോണ്ട് കേസില്‍ ഇഡി സമന്‍സിന് മറുപടി നല്‍കാന്‍ കിഫ്ബിയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജി ഫെബ്രുവരി ഒന്നിന് വീണ്ടും കോടതി പരിഗണിക്കും.

Top