‘പുതിയ പദ്ധതികളൊന്നുമില്ലാത്ത വെറും വാചക മേള’; കേന്ദ്ര ബജറ്റിനെതിരെ തോമസ് ഐസക്ക്

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി ഡോ.ടിഎം തോമസ് ഐസക്ക്. ജനവിരുദ്ധ ബജറ്റാണിതെന്നും പുതിയ പദ്ധതികളൊന്നുമില്ലാത്ത വെറും വാചക മേളയാണ് ബജറ്റെന്നും തോമസ് ഐസക്ക് പറഞ്ഞു. തിന്നാന്‍ വല്ലതും ഉണ്ടെങ്കിലെ പാചകത്തില്‍ കാര്യമുള്ളുവെന്നും തോമസ് ഐസക്ക് പരിഹസിച്ചു.കേരളത്തോട് ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. കേരളത്തിന്റെ ബജറ്റില്‍ ഓരോ രൂപ ചിലവാക്കുമ്പോഴും 14ശതമാനം മാത്രമേ പലിശയുള്ളു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലയെന്താണെന്ന് ഇവിടെയുള്ള ചില വിദ്വാന്മാര്‍ പറയണം. ഈ വര്‍ഷം ധനക്കമ്മി 5.1ശതമാനം മാത്രമേ ഉണ്ടാകു. വെട്ടിക്കുറവ് കഴിയുമ്പോള്‍ രണ്ട് ശതമാനം മാത്രമേ ഉണ്ടാകു. എന്നിട്ടും കേരളത്തിന് മേല്‍ കേന്ദ്രം കുതിര കേറാന്‍ വരുകയാണ്. കേന്ദ്രത്തിന്റേത് ഇരട്ടത്താപ്പാണ്. കേരളത്തെ തകര്‍ക്കാന്‍ ഉള്ള നീക്കം. കേന്ദ്ര ബജറ്റും വരാന്‍ പോകുന്ന സംസ്ഥാന ബജറ്റും താരതമ്യം ചെയ്ത് ചര്‍ച്ച ചെയ്യണം.

കാര്‍ഷിക മേഖലയെ ഉണര്‍ത്താനോ, വ്യവസായ മേഖലയുടെ വളര്‍ച്ചക്ക് പദ്ധതി ഇല്ല. ചില വ്യവസായികള്‍ക്ക് എല്ലാവിധ സഹായവും ചെയ്യുന്നു. എന്നാല്‍, അവര്‍ രാജ്യത്ത് നിക്ഷേപിക്കുന്നില്ല. വരുമാനം കുറയുന്നതുകൊണ്ട് ഡിമാന്‍ഡ് കുറയുന്ന കാഴ്ചയാണ് രാജ്യത്ത്.മോദി സര്‍ക്കാരിന്റേത് തലതിരിഞ്ഞ നയമാണ്. മോദിക്ക് മുമ്പുള്ള പത്തു വര്‍ഷം വളര്‍ച്ച വേഗത്തിലായിരുന്നു. ഇതുപോലെ സമ്പദ്ഘടനയെ വെച്ച് തോന്നിവാസം കാണിച്ചിട്ടുള്ള വെറെ ഏത് പ്രധാനമന്ത്രിയുണ്ടെന്നും നാഗ്പൂരിലുള്ളവര്‍ പറയുന്നത് അനുസരിച്ച കാര്യങ്ങള്‍ കുളമാക്കുന്നുവെന്നും എന്നിട്ടാണ് അമൃത് കാലം എന്ന് പറയുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു. മോദി വന്നപ്പോള്‍ നെഗറ്റീവ് ആയിരുന്നു പലിശനിരക്ക്എന്തടിസ്ഥാനത്തിലാണ് ആ കാലത്ത് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്?. ഇതില്‍ എന്ത് യുക്തിയാണുള്ളത്? ജനവിരുദ്ധ ബജറ്റാണിതെന്നും തോമസ് ഐസക്ക് ആരോപിച്ചു.

Top