വടകര മുളിയേരി പീഡനക്കേസില്‍ പ്രതികളായ മുന്‍ സിപിഎം നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

വടകര: വടകര മുളിയേരി പീഡനക്കേസില്‍ പ്രതികളായ സിപിഎം പ്രാദേശിക നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളായ ബാബുരാജ്, ലിജീഷ് എന്നിവരെ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് കസ്റ്റഡിയിലെടുത്തത് . സിപിഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ബാബുരാജ്. ലിജീഷ് ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയായിരുന്നു. ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം വടകര ഏരിയ സെക്രട്ടറി അറിയിച്ചു.

പ്രതികളുടെ അറസ്റ്റ് വൈകിപ്പിച്ചെന്നാരോപിച്ച് വടകര പൊലീസ് സ്റ്റേഷന് മുന്നില്‍ ബിജെപി പ്രതിഷേധിച്ചു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ പിടിയുള്ളത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാരോപിച്ച് യുവമോര്‍ച്ചയടക്കം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍, പ്രതികള്‍ ഒളിവിലല്ലെന്നും യുവതിയുടെ വിശദമായ മൊഴി എടുത്തതിന് ശേഷമാകും അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാകുകയെന്നും പൊലീസ് വിശദീകരിച്ചു.

പരാതിക്കാരിയായ സ്ത്രീയെ ഇന്നലെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് മൂന്ന് മാസം മുന്‍പ് സിപിഎം പ്രാദേശിക നേതാക്കള്‍ നിരന്തരം പീഡിപ്പിച്ചു എന്ന് കാണിച്ച് യുവതി വടകര പൊലീസില്‍ പരാതി നല്‍കിയത്. ബലാല്‍സംഗം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

Top