മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 79-ാം പിറന്നാള്‍

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇന്ന് 79-ാം പിറന്നാൾ. ആരോഗ്യപരമായ കാരണങ്ങളാൽ ഉമ്മൻചാണ്ടി കൊച്ചി ആലുവ പാലസ് ഗസ്റ്റ് ഹൗസിൽ വിശ്രമത്തിലാണ്. അദ്ദേഹത്തിന് പൂർണവിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കൂടി ആയതിനാൽ 1984 മുതൽ ഉമ്മൻചാണ്ടി പിറന്നാൾ ആഘോഷിക്കാറില്ല.

കഴിഞ്ഞ ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ഈയാഴ്ച തന്നെ ജർമ്മനിക്ക് തിരിക്കും. മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയം ഉമ്മൻ, ബെന്നി ബഹനാൻ എംപി എന്നിവർ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് പോകുന്ന ഉമ്മൻചാണ്ടിയെ അനുഗമിക്കും.

ഉമ്മൻചാണ്ടിക്ക് വിദഗ്ധ ചികിത്സ നൽകുന്നില്ല എന്നതടക്കമുള്ള ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ കുടുംബത്തിന് വിഷമമുണ്ടെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. നേരത്തെ 2019ൽ ജർമനിയിലും അമേരിക്കയിലും ചികിത്സയ്ക്കായി പോയിരുന്നു.

1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ ഒ ചാണ്ടിയുടേയും ബേബി ചാണ്ടിയുടേയും മകനായിട്ടാണ് ഉമ്മൻ ചാണ്ടിയുടെ ജനനം. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ എസ് യു വിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. കെഎസ് യു യൂണിറ്റ് പ്രസിഡന്റിൽ തുടങ്ങി മുഖ്യമന്ത്രി പദം വരെ എത്തിനിൽക്കുന്നു ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതം.

1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്ന് 12 തവണ തുടർച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2020 ലാണ് നിയമസഭ അംഗത്വത്തിന്റെ 50-ാം വാർഷികം ആഘോഷിച്ചത്. 2004-2006, 2011-2016 എന്നീ കാലയളവിൽ കേരള മുഖ്യമന്ത്രിയായി. ആഭ്യന്തര വകുപ്പ്, തൊഴിൽ, ധനകാര്യ വകുപ്പ് മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.

Top