ബ്രസല്‍സിലേക്ക് കടന്ന മുന്‍ കറ്റാലന്‍ പ്രവിശ്യാ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട്

മഡ്രിഡ്: പിരിച്ചുവിടപ്പെട്ട മുന്‍ കറ്റാലന്‍ പ്രവിശ്യാ പ്രസിഡന്റ് കാര്‍ലെസ് പീജ്മോണ്ടിനും നാലു മാന്ത്രിമാര്‍ക്കുമെതിരെ യൂറോപ്യന്‍ അറസ്റ്റ് വാറണ്ട്(ഇഎഡബ്ല്യു) പുറപ്പെടുവിച്ച് സ്പാനിഷ് ജഡ്ജി.

ബെല്‍ജിയത്തിലേക്ക് കടന്ന അഞ്ചു കാറ്റലോണിയന്‍ നേതാക്കളും മാഡ്രിഡിലെ ഹൈക്കോടതി നടന്ന വിചാരണയില്‍ അഞ്ചു പേരും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സ്പാനിഷ് ജഡ്ജി ഇഎഡബ്ല്യു പുറപ്പെടുവിച്ചത്.

ബ്രസല്‍സില്‍ തുടര്‍ന്നുകൊണ്ടു അന്വേഷണവുമായി സഹകരിക്കാമെന്ന പീജ്മോണ്ടിന്റെ നിലപാടു സ്പാനിഷ് ജഡ്ജി അംഗീകരിച്ചില്ല. വീഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന അഭ്യര്‍ഥനയും കോടതി തള്ളി.

അതേസമയം നീതിയുക്തമായ വിചാരണ നടത്തുമെന്നു മാഡ്രിഡ് ഉറപ്പുതന്നാല്‍ മാത്രമേ സ്പെയിനിലേക്കു മടങ്ങുകയുള്ളൂവെന്നാണ് പീജ്മോണ്ടിന്റെ നിലപാട്.

സ്പെയിന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട കാറ്റലോണിയ മന്ത്രിസഭയിലെ എട്ട് മുന്‍ മന്ത്രിമാരെയും വിചാരണയ്ക്ക് ശേഷം സ്പാനിഷ് ഹൈക്കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നു. കലാപത്തിന് പ്രേരിപ്പിക്കല്‍, രാജ്യദ്രോഹം, പൊതുപണം ദുരുപയോഗം എന്നീ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 50,000 യൂറോ പിഴയൊടുക്കിയതിനെ തുടര്‍ന്നു ഒരാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

കാറ്റലോണിയയില്‍ സ്പാനിഷ് ഭരണകൂടം നിയന്ത്രണം ഏറ്റെടുത്തതോടെയാണ് പീജ്മോണ്ടും അദ്ദേഹവും അടുത്ത അനുയായികളും രാജ്യംവിട്ടത്. സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയ് പ്രവിശ്യാ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഡിസംബര്‍ 21നു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ പീജ്മോണ്ടിന്റെ അനുയായികള്‍ മത്സരിക്കുമെന്നു സൂചന നല്‍കിയിട്ടുണ്ട്.

Top