പേശീവലിവുണ്ടായ വിരാട് കോലിയെ സഹായിച്ച കിവീസ് താരങ്ങളെ വിമർശിച്ച് മുൻ ഓസ്ട്രേലിയൻ താരം

ബാറ്റ് ചെയ്യുന്നതിനിടെ പേശീവലിവുണ്ടായ വിരാട് കോലിയെ സഹായിച്ച കിവീസ് താരങ്ങളെ വിമര്‍ശിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം സൈമണ്‍ ഒഡോണല്‍. സ്പിരിറ്റോഫ് ക്രിക്കറ്റൊക്കെ നിയമങ്ങള്‍ക്കുള്ളിലാണ്. നിങ്ങളുടെ രാജ്യത്തെ കോലി അടിച്ചൊതുക്കുമ്പോള്‍ നിങ്ങള്‍ പോയി അയാളെ സഹായിച്ചതെന്തിനെന്ന് തനിക്ക് മനസിലായില്ലെന്നും മുന്‍ ഓസീസ് പേസര്‍ സെന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്നലെ സെഞ്ചുറി നേടിയ കോലി ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ചുറി തികയ്ക്കുന്ന ആദ്യ താരമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിനെ മറികടന്നാണ് കോലി ഈ നേട്ടം കുറിച്ചത്. 106 പന്തുകളില്‍ ഒമ്പത് ഫോറുകളും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. ഒരു ലോകകപ്പ് നോക്കൗട്ടില്‍ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്.നേരത്തെ ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും കോലി മറികടന്നിരുന്നു. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സാണ് പഴങ്കഥയായത്. കൂടാതെ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പില്‍ കൂടുതല്‍ തവണ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡ് കോലിയുടെ പേരിലായി. എട്ടാം തവണയാണ് കോലി 50 കടക്കുന്നത്.

”ഇന്ത്യ 400ലേക്ക് കുതിക്കുകയാണ്. അപ്പോഴാണ് ചില ന്യൂസീലന്‍ഡ് താരങ്ങള്‍ കോലിയെ സഹായിക്കുന്നത്. എന്തിന് അത് ചെയ്യണം? ഇത് ലോകകപ്പ് സെമിയാണ്. കോലിക്ക് പേശീവലിവുണ്ടായപ്പോള്‍ ന്യൂസീലന്‍ഡ് താരങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാന്‍ പാടില്ലായിരുന്നു. കോലി ബാറ്റ് എറിഞ്ഞപ്പോള്‍ കിവീസ് താരങ്ങളിലൊരാള്‍ അതെടുത്ത് കൊടുത്തു. അത് പാടില്ലായിരുന്നു. ബാറ്റ് സ്വയം എടുക്കാന്‍ പറയണമായിരുന്നു. അദ്ദേഹം ശാരീരികമായി ബുദ്ധിമുട്ടുകയാണ്. നമ്മളെത്തന്നെ അടിച്ചൊതുക്കാന്‍ നമ്മളെന്തിന് അയാളെ സഹായിക്കണം എന്നാണ് കരുതേണ്ടിയിരുന്നത്.”- സൈമണ്‍ പറഞ്ഞു.ഏഴു തവണ 50 കടന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഷാക്കിബ് അല്‍ ഹസ്സന്‍ എന്നിവരുടെ റെക്കോഡാണ് കോലി മറികടന്നത്. ഏകദിന റണ്‍നേട്ടത്തില്‍ മുന്‍ ഓസീസ് താരം റിക്കി പോണ്ടിന്റെ 13,704 റണ്‍സ് മറികടന്ന് മൂന്നാം സ്ഥാനത്തേക്കും വിരാട് കോലി എത്തി. കോഹ്ലിക്ക് മുന്നില്‍ കുമാര്‍ സംഗക്കാരയും സച്ചിനും മാത്രമാണ് ഇനി ഉള്ളത്.

 

Top