സിനിമാ നിര്‍മാതാവെന്ന് വ്യാജ പ്രചരണം നടത്തി പീഡനം:യുവാവ് അറസ്റ്റില്‍

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി തിരുവല്ല സ്വദേശിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയെ തുടര്‍ന്ന് വിദേശ മലയാളി യുവാവ് അറസ്റ്റില്‍. പത്തനംതിട്ട വൈക്കത്തു വീട്ടില്‍ പോപ്‌സി എന്ന ജെയിംസ് തോമസാണ് നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്.

സിനിമാ നിര്‍മാതാവാണെന്ന വ്യാജേന നിരവധി യുവതികളെ ലൈംഗികമായി ഇയാള്‍ ദുരുപയോഗം ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കുടുംബസമേതം കാനഡയില്‍ താമസിച്ചിരുന്ന ഇയാള്‍ ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇതിനിടെ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി അടുപ്പത്തിലാകുകയും യുവതി ചികിത്സയ്ക്കായി രണ്ടു മാസം ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ പരിചരിക്കാന്‍ ഒപ്പം നില്‍ക്കുകയും ചെയ്തു.

സിനിമാ നിര്‍മാതാവെന്നാണ് ജെയിംസ് യുവതികളോട് പറഞ്ഞിരുന്നത്‌. ഇത്തരത്തില്‍ നിരവധി യുവതികളെ ഇയാള്‍ വലയിലാക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്.

യുവതിക്കൊപ്പം താമസിക്കുന്നതിനിടെ ബിസിനസ് ആവശ്യങ്ങള്‍ പറഞ്ഞ് 35 ലക്ഷം തട്ടിയെടുത്തതായും പൊലീസ് പറയുന്നു. പിന്നീട് കാനഡയിലേയ്ക്കു മടങ്ങിപ്പോയ യുവാവ് നാട്ടില്‍ തിരിച്ചെത്തി മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ച ശേഷമാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്.

എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ നോര്‍ത്ത് പൊലീസ് കേസെടുക്കുകയും പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top