മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ; പൂര്‍വ വിദ്യാര്‍ത്ഥിനിക്കെതിരെ കേസെടുത്തു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിനി വ്യാജ രേഖ ചമച്ച് മറ്റൊരു സര്‍ക്കാര്‍ കോളേജില്‍ താത്കാലിക അധ്യാപികയാകാന്‍ നടത്തിയ ശ്രമത്തില്‍ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. മഹാരാജാസ് കോളേജിന്റെ സീലും പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയായിരുന്നു അധ്യാപന പരിചയത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തിന് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വവുമായി ബന്ധമുണ്ടെന്നാരോപിച്ച് എറണാകുളം ഡി സി സി രംഗത്തെത്തി.

എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയായിരുന്ന കാസര്‍കോഡ് സ്വദേശിനി വിദ്യ കെ വ്യാജരേഖ ചമച്ചെന്നാണ് ആരോപണം. 2018 മുതല്‍ 2021 വരെ മഹാരാജാസ് കോളേജ് താത്കാലിക അധ്യാപികയായിരുന്നെന്ന വ്യാജ രേഖയാണ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും ഉള്‍പ്പെടുത്തി ഉണ്ടാക്കിയെടുത്ത്. പാലക്കാട് അട്ടപ്പാടി ഗവ. കോളേജിലെ താല്‍കാലിക അധ്യാപക നിയമനത്തിന് ഈ രേഖ ഹാജരാക്കുകയും ചെയ്തു. സംശയം തോന്നിയ അവിടുത്തെ അധ്യാപകര്‍ മഹാരാജാസ് കോളേജില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് വിദ്യയ്‌ക്കെതിരെ കേസെടുത്തു. അന്വേഷണം അട്ടപ്പാടി പൊലീസിന് കൈമാറും.

എന്നാല്‍, വിദ്യാര്‍ത്ഥിനി വ്യാജ രേഖ ചമച്ചതിന് പിന്നില്‍ ഒരു എസ് എഫ് ഐ സംസ്ഥാന നേതാവിന് പങ്കുണ്ടെന്നാണ് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് കെ എസ് യു മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

 

Top