മുല്ലപ്പെരിയാര്‍ ഉത്തരവില്‍ സര്‍ക്കാരിനു കയ്യില്ല, ഉദ്യോഗസ്ഥരുടേത് വന്‍ വീഴ്ചയെന്ന് വിശദീകരണം

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരംമുറിക്കലില്‍ സര്‍ക്കാര്‍ വാദം ശരിവച്ച് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിശദീകരണം. വിവാദ ഉത്തരവ് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്നും വനം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നുമാണ് വിശദീകരണം.

വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാറാണ് സര്‍ക്കാരിന് വിശദീകരണ കുറിപ്പ് നല്‍കിയത്. വനം മേധാവിക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും വിശദീകരണ കുറിപ്പില്‍ വിമര്‍ശനമുണ്ട്.

എന്നാല്‍, ഈ ഫയല്‍ വനം വകുപ്പിനോ സര്‍ക്കാരിനോ പോയിട്ടില്ല. ഒരു ഭാഗത്ത് സര്‍ക്കാരിനെ പൂര്‍ണായി പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ അപേക്ഷ വന്നതിന് ശേഷം സുപ്രിംകോടതി ഉത്തരവും, കേരള സര്‍ക്കാരിന്റെ നിര്‍ദേശങ്ങളും ഉത്തരവും പാലിച്ചുകൊണ്ട്, തുടര്‍നടപടി റിപ്പോര്‍ട്ടും പ്രപ്പോസലും ആവശ്യപ്പെട്ടുകൊണ്ട് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി വനം മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തയച്ചിരുന്നു.

2020ല്‍ അയച്ച ഈ കത്തിനും റിമൈന്ററിനും മറുപടി നല്‍കിയില്ല. അതുകൊണ്ട് തന്നെ റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം ഫയല്‍ മന്ത്രിക്ക് അയച്ചിട്ടില്ല.

നവംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തെ കുറിച്ച് കുറിപ്പില്‍ പരാമര്‍ശമില്ല. എന്നാല്‍ അതിന് മുന്‍പ് നടന്ന സെക്രട്ടറിതല യോഗത്തിന്റെ മിനിറ്റ്സ് ലഭ്യമായിട്ടില്ലെന്നും, ആ യോഗത്തില്‍ മരംമുറിക്കലിന് അനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.

Top