മധ്യ ചിലിയില്‍ വനമേഖലയില്‍ തീപിടുത്തം;മരണം 50 കടന്നു

ചിലി: തെക്കന്‍ അമേരിക്കയിലെ മധ്യ ചിലിയില്‍ വനമേഖലയില്‍ തീപിടുത്തം. തീപിടുത്തത്തില്‍ ഇതുവരെ 51 മരണം സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മരിച്ചവരെ പലരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനവും തീയണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്. 200ലധികം പേരെ കാണാതായിട്ടുണ്ട്.

2010ലെ ഭൂകമ്പത്തില്‍ ചിലിയില്‍ 500 പേരാണ് മരിച്ചത്. ഇപ്പോഴത്തെ തീപിടിത്തം ഇതിനെക്കാള്‍ വലിയ ദുരന്തമായേക്കുമെന്നാണ് ഭരണകൂടം കണക്കാക്കുന്നത്. ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.1,000ലധികം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടുവെന്നും നഗരങ്ങളിലേക്ക് തീപടരുന്നതാണ് നിലവിലെ പ്രതിസന്ധിയെന്നും ചിലി ആഭ്യന്തര മന്ത്രി കരോലിന തോഹ പറഞ്ഞു. ശക്തമേറിയ കാറ്റും അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയുമാണ് തീ പടരാന്‍ കാരണമെന്നും ചിലി ഭരണകൂടം അറിയിച്ചു. തീപടരുന്നതിനെ തുടര്‍ന്ന് വല്‍പരൈസോ പ്രവിശ്യയുടെ ആകാശവും കറുത്തപുകകൊണ്ട് മൂടി.

തീയണയ്ക്കാന്‍ ഹെലികോപ്റ്റര്‍, ട്രക്ക് സേവനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. തീരദേശ വിനോദസഞ്ചാര നഗരമായ ബിനാ എല്‍മാറിലാണ് തീപടരുന്നത്. വനമേഖലയിലെ തീപിടിത്തത്തില്‍ 43,000 ഹെക്ടര്‍ നശിച്ചു. രണ്ട് ദിവസം കൊണ്ടാണ് 30,000 ഹെക്ടറില്‍ നിന്ന് 43,000 ഹെക്ടറിലേക്ക് തീപടര്‍ന്നത്.

Top