‘പുലിയെ വെട്ടിക്കൊന്നത് ആത്മരക്ഷാര്‍ത്ഥം’, കേസെടുക്കില്ലെന്ന് വനംവകുപ്പ്

ഇടുക്കി: മാങ്കുളത്ത് ജനവാസകേന്ദ്രത്തിലിറങ്ങി ആക്രമണം നടത്തിയ പുലിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കേസെടുക്കില്ലെന്ന് വനംവകുപ്പ്. സ്വയരക്ഷക്കായ് പുലിയെ കൊന്നതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ചിക്കണം കുടി ആദിവാസി കോളനിയിലെ ഗോപാലന് നേരെ ഇന്ന് രാവിലെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പുലി അക്രമിച്ചതോടെ പ്രതിരോധിക്കാനായി പുലിയെ വെട്ടിക്കൊല്ലുകയായിരുന്നു. പരിക്കേറ്റ ഗോപാലനെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ഒരുമാസമായി മാങ്കുളം മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ട്. 20 ല്‍ അധികം വളര്‍ത്ത് മൃഗങ്ങളെ അക്രമിച്ചുകൊന്നതോടെ പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂടുവെച്ചു. പക്ഷെ പുലി കുടുങ്ങിയില്ല. ഇതിനിടയില്‍ ഇന്നലെ രാത്രിയും രണ്ട് ആടുകളെ പുലി ആക്രമിച്ചു കൊന്നു. പുലി ചത്തതോടെ വലിയോരു പേടി ഒഴിവായതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍. പുലിയെ വനംവകുപ്പ് മാങ്കുളത്തുനിന്നും മാറ്റി.

Top