ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം തുടരും; എ കെ ശശീന്ദ്രന്‍

കോഴിക്കോട്: ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം തുടരുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ആന വന അതിര്‍ത്തിക്ക് പുറത്ത് എത്തിയാല്‍ മാത്രമേ വെടിവെയ്ക്കാന്‍ കഴിയൂ. ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നുണ്ട്. കോടതിയുടെ നിലപാടില്‍ അയവ് വന്നിട്ടുണ്ട്. കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ സന്ദര്‍ശനം അനൗദ്യോഗികമാണ്. മന്ത്രി വന്നത് നല്ല കാര്യമാണ്. മന്ത്രിയുമായി കൂടിക്കാഴ്ചയില്ല. ഭൂപേന്ദ്ര യാദവിന്റെ കത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാനത്തിന് ചട്ട പ്രകാരം മാത്രമേ തീരുമാനം എടുക്കാന്‍ കഴിയൂ. ചട്ടങ്ങളില്‍ ഇളവ് വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.

പുല്‍പ്പള്ളി പ്രതിഷേധവുമായി ബന്ധപ്പെട്ട് കേസ് എടുത്തത് പ്രതിഷേധിച്ചവര്‍ക്കെതിരെയല്ല, അക്രമം നടത്തിയവര്‍ക്കെതിരെയാണ്. ബേലൂര്‍ മഗ്‌ന വിഷയത്തില്‍ മൂന്ന് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ‘പൊതുമുതല്‍ നശിപ്പിച്ചവരുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്. പ്രതിഷേധം അക്രമാസക്തമാകരുത് എന്നതാണ് പ്രധാന ഘടകം. പ്രതിഷേധിക്കാനും സംഘടിക്കാനും സമരം ചെയ്യാനുമെല്ലാം എല്ലാ അവകാശവും സ്വാതന്ത്ര്യവുമുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. പക്ഷേ അത് വഴിവിട്ട തരത്തിലാകുമ്പോള്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊലീസിനെതിരെ കോടതി നടപടി സ്വീകരിക്കുന്ന സാഹചര്യം കൂടി കേരളത്തിലുണ്ടെന്ന് മനസിലാക്കുക.’ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Top