ഇടുക്കിയിലെ കൊലയാളി ആനകളെ പിടികൂടാന്‍ ശുപാര്‍ശ ചെയ്യുമെന്ന ഉറപ്പുമായി വനംവകുപ്പ്

മൂന്നാര്‍: ഇടുക്കി ചിന്നക്കനാല്‍, ശാന്തൻപാറ പഞ്ചായത്തുകളിൽ നിരവധി പെരെ കൊലപ്പെടുത്തിയ കാട്ടാനാകളെ പിടികൂടാൻ ശുപാര്‍ശ നൽകുമെന്ന് വനംവകുപ്പ്. വനംവകുപ്പ് വാച്ചർ ശക്തിവേലിനെ കാട്ടാന കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുള്ള ദേശീയ പാത ഉപരോധവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിലാണ് വനം വകുപ്പ് ഉറപ്പ് നല്‍കിയത്. നാലു മണിക്കൂറിനു ശേഷമാണ് കൊച്ചി ധനുഷ്കോടി ദേശീയ പാത ഉപരോധം അവസാനിപ്പിച്ചത്.

ചിന്നക്കനാൽ, പൂപ്പാറ, ശാന്തൻപാറ മേഖലകളിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായ കാട്ടു കൊമ്പൻമാരെ പിടിച്ചു മാറ്റുകയോ ഉൾക്കാട്ടിലേക്ക് തുരത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ സമരം. ദേവികുളം എംഎൽഎ എ രാജ അടക്കമുള്ള ജന പ്രതിനിധികളും സമരത്തിൽ അണി ചേർന്നു. പ്രദേശത്ത് ആറു കാട്ടാനകളാണ് ജനങ്ങൾക്ക് പേടി സ്വപ്നമായി മാറിയിരിക്കുന്നത്. ഇതിൽ അരിക്കൊമ്പൻ, ചക്കക്കൊമ്പൻ എന്നീ രണ്ടെണ്ണത്തിനെയെങ്കിലും മാറ്റണമെന്ന് ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടു.

സമരം നീണ്ടതോടെ വനംവകുപ്പ് ഹൈറേഞ്ച് സർക്കിൾ കൺസർവേറ്ററെത്തി നേതാക്കളുമായി ച‍ർച്ച നടത്തി. അതേസമയം ബന്ധുക്കളും പൊലീസും എത്തുന്നതിനു മുമ്പ് മൃതദേഹം മാറ്റാൻ തിടുക്കം കാണിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും എം എം മണി എംഎല്‍എ ആവശ്യപ്പെട്ടു. ആനശല്യം കൂടുതലുള്ള പന്നിയാര്‍, ശങ്കരപാണ്ഡ്യമെട്ട് എന്നീ മേഖലകളില്‍ ഫെന്‍സിംഗ് സ്ഥാപിക്കാൻ നടപടി തുടങ്ങാൻ ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർ എസ് അരുൺ നിർദ്ദേശിച്ചു. പട്രോളിംഗിനൊപ്പം ആന നിൽക്കുന്ന സ്ഥലത്തെ സംബന്ധിച്ച് ജനങ്ങൾക്ക് വിവരം നൽകുന്ന സംവിധാനം കൂടുതൽ വിപുലമാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

അതേസമയം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ശക്തിവേലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറിയേക്കും. കഴിഞ്ഞ ദിവസമാണ് ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടത്. അയ്യപ്പൻകുടി സ്വദേശി ശക്‌തിവേൽ ആണ് ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ കൊല്ലപ്പെട്ടത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ. കാട്ടാനക്കൂട്ടം ഇറങ്ങുമ്പോഴൊക്കെ ജനങ്ങൾക്ക് രക്ഷകനായി എത്തിയിരുന്ന ആളായിരുന്നു ശക്തിവേൽ.

Top