വനം-വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വേണം: കേന്ദ്രത്തോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാരുകൾ

1972ല്‍ നിലവില്‍ വന്ന വനം-വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കേരള – കർണാടക – തമിഴ്‌നാട് സര്‍ക്കാരുകള്‍ തീരുമാനിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ രൂപീകരിച്ച ജില്ലാതല സമിതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയുടെ ചുമതലയുള്ള മന്ത്രി അധ്യക്ഷനായും ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍, പട്ടികജാതി – പട്ടികവര്‍ഗ വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍, ജില്ലാ കൃഷി ഓഫിസര്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ എന്നിവര്‍ അംഗങ്ങളായാണു സമിതി പ്രവര്‍ത്തിക്കുക. പ്രാദേശിക തല ജാഗ്രതാ സമിതി ശക്തിപ്പെടുത്തുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് ഓഫിസര്‍മാര്‍, ആരോഗ്യം – കൃഷി – മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ്, തഹസില്‍ദാര്‍, അംഗീകൃത സന്നദ്ധ സംഘടന പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി ജില്ലയിലെ മനുഷ്യ – വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാനുള്ള പ്രവര്‍ത്തികള്‍ക്കു നേതൃത്വം നല്‍കും. വന്യമൃഗ ശല്യം രൂക്ഷമല്ലാത്ത മേഖലകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ നിയന്തണ വിധേയമായി ഘട്ടം ഘട്ടമായി തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വന മേഖലയിലെ വയലുകള്‍ സംരക്ഷിക്കുന്നതിനു നബാര്‍ഡുമായി സഹകരിച്ച് 27 കോടി രൂപയുടെ പദ്ധതികള്‍ പരിഗണനയിലാണെന്ന് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. വന മേഖലയോടു ചേര്‍ന്നുള്ള 315 ഓളം കൃഷി സ്ഥലങ്ങള്‍ എഐ ക്യാമറ ഉപയോഗിച്ചു കണ്ടെത്തിയിട്ടുണ്ടെന്നും വനപാലകര്‍ക്കു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനു കൂടുതല്‍ പമ്പ് ആ‌ക്‌ഷന്‍ തോക്കുകളും രണ്ട് ഡ്രോണ്‍ ക്യാമറയും മാര്‍ച്ച് അവസാനത്തോടെ ലഭ്യമാകുമെന്നും യോഗത്തില്‍ അറിയിച്ചു.

കല്‍പ്പറ്റ, മാനന്തവാടി എന്നിവടങ്ങളില്‍ രണ്ട് ആര്‍ആര്‍ടി ടീമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് ഫോറസ്റ്റ് ഡിവിഷനുകളിലായി ഇതുവരെ ലഭിച്ച അപേക്ഷകളിൽ 1.80 കോടി രൂപ നഷ്ട പരിഹാര തുക ഇനത്തില്‍ കൈമാറിയതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

കലക്ടറേറ്റ് ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഒ.ആര്‍. കേളു എംഎല്‍എ, സംസ്ഥാനതല നോഡല്‍ ഓഫിസര്‍ പി. പുകഴേന്തി, ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍, ഫോറസ്റ്റ് സ്പെഷല്‍ ഓഫിസര്‍ വിജയാനന്ദന്‍, എഡിഎം കെ. ദേവകി, സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത് എന്നിവര്‍ പങ്കെടുത്തു.

Top