സെക്രട്ടേറിയറ്റിലെ തീപിടുത്തം; ഫാനില്‍ നിന്ന് തീ പിടിച്ചതിന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ പരിശോധിച്ച സാമ്പിളുകളില്‍ നിന്ന് തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. മുറിയിലെ ഫാനില്‍ നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തീപ്പിടിത്തത്തെ കുറിച്ച് കെമിസ്ട്രി ഡിപ്പാര്‍ട്മെന്റും ഫിസിക്സ് ഡിപ്പാര്‍ട്മെന്റും രണ്ടു തരത്തിലുള്ള പരിശോധന നടത്തിയിരുന്നു. ഇതില്‍ കെമിസ്ട്രി ഡിപ്പാര്‍ട്മെന്റ് നാല്‍പ്പത്തഞ്ചോളം സാമ്പിളുകളാണ് പരിശോധിച്ചത്. ഫിസിക്സ് ഡിപ്പാര്‍ട്മെന്റ് പതിനാറ് സാമ്പിളുകളും പരിശോധിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്നായിരുന്നു പൊലീസിന്റെയും സര്‍ക്കാരിന്റെയും ആദ്യവാദം. നേരത്തെ ഫിസിക്സ് ഡിപ്പാര്‍ട്മെന്റ് നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല തീപ്പിടിത്തത്തിനു കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ പുതിയ വാദവുമായി പൊലീസ് രംഗത്തെത്തി.

പ്രോട്ടോക്കോള്‍ ഓഫീസിലെ ഫാനില്‍ നിന്നുണ്ടായ തീയാണ് ഫയലിലേക്കും മറ്റും പടര്‍ന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നായിരുന്നു പൊലീസ് പിന്നീട് വ്യക്തമാക്കിയത്. അതിനെ സാധൂകരിക്കാന്‍ ഗ്രാഫിക് ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഫാനില്‍ നിന്ന് തീപ്പിടിത്തം ഉണ്ടായതിന് യാതൊരു തെളിവും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്താനായില്ല എന്നതാണ് അന്തിമ റിപ്പോര്‍ട്ട്.

Top