രാജ്യത്ത് വിദേശ സര്‍വകലാശാല ക്യാംപസുകള്‍ വരുന്നു

ഡൽഹി: വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് തുറക്കാൻ വഴി തുറന്ന് കരട് ചട്ടം പുറത്തിറക്കി യുജിസി. യുജിസിയുടെ അംഗീകാരം ഇല്ലാതെ ഒരു വിദേശ സർവകലാശാലയ്ക്കും ഇന്ത്യയിൽ ക്യാംപസ് തുറക്കാൻ സാധിക്കില്ലെന്നും കരട് ചട്ടത്തിൽ പറയുന്നു. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കരട് ചട്ടത്തിന്മേൽ 18നകം അഭിപ്രായം പറയാം.

പ്രവേശന നടപടികൾ, ഫീസ്, കോഴ്‌സ് ഘടന എന്നിവയെല്ലാം സ്ഥാപനങ്ങൾക്കു തീരുമാനിക്കാം. ഓൺലൈൻ ക്ലാസുകൾ അനുവദിക്കില്ല. നേരിട്ടുള്ള ക്ലാസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. സംവരണം ഉൾപ്പെടെ ഇന്ത്യൻ സ്ഥാപനങ്ങളിൽ നിലവിലുള്ള മാനദണ്ഡങ്ങൾ ബാധകമാകില്ല. ഫീസ് സ്ഥാപനങ്ങൾക്കു നിശ്ചയിക്കാമെങ്കിലും ഇന്ത്യക്കാർക്കു താങ്ങാവുന്ന നിരക്കു മാത്രമേ ഈടാക്കാവൂ എന്നു കരടിൽ പറയുന്നു.

ഈ മാസം അവസാനത്തോടെ അന്തിമ മാർഗരേഖ പ്രസിദ്ധീകരിക്കുമെന്നു യുജിസി വ്യക്തമാക്കി. വിദേശ സ്ഥാപനങ്ങൾക്കു സ്വന്തം നിലയിലോ നിലവിൽ രാജ്യത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ചേർന്നോ ക്യാംപസുകൾ തുറക്കാം. രാജ്യാന്തരതലത്തിൽ മുൻനിരയിലുള്ള സ്ഥാപനങ്ങൾക്കാണ് അനുമതി നൽകുക.

ആദ്യഘട്ടത്തിൽ 10 വർഷത്തേക്കായിരിക്കും അനുമതി. ഒൻപതാം വർഷം ഇതു പുതുക്കാൻ അപേക്ഷ സമർപ്പിക്കണം. രാജ്യത്തിന്റെ താൽപര്യങ്ങൾക്കു ഭംഗം വരുത്തുന്ന കോഴ്‌സുകളോ പാഠഭാഗങ്ങളോ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്നു യുജിസി ചെയർമാൻ എം ജഗദേഷ് കുമാർ പറഞ്ഞു.

സ്ഥാപനങ്ങളുടെ അപേക്ഷ യുജിസിയുടെ വിദഗ്ധ സമിതി പരിശോധിച്ചു 45 ദിവസത്തിനുള്ളിൽ അനുമതി നൽകും. അനുമതി ലഭിച്ചാൽ 2 വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാം. ഇന്ത്യക്കാർക്കും വിദേശികൾക്കും ഉൾപ്പെടെ പ്രവേശനം നൽകാമെന്നും കരട് ചട്ടത്തിൽ പറയുന്നു.

Top