രാജ്യത്തെ വിപണിയിലെത്തിയത് 2.74 ലക്ഷം കോടിയുടെ വിദേശനിക്ഷേപം

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ സ്ഥാപനങ്ങള്‍ രാജ്യത്തെ വിപണിയില്‍ നിക്ഷേപിച്ചത് 2.74 ലക്ഷം കോടി രൂപ. ഇതിനുമുമ്പ് 2013ലാണ് കൂടിയ തുകയായ 1.4 ലക്ഷം കോടി രൂപ ഇവര്‍ നിക്ഷേപം നടത്തിയത്. എന്‍എസ്ഡിഎലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.

വളര്‍ന്നുവരുന്ന വിപണികളില്‍ 12 മാസത്തിനിടെ വന്‍തോതിലാണ് നിക്ഷേപമെത്തിയത്. എന്നാല്‍ ഇന്ത്യയിലേയ്ക്കുള്ള മൂലധന ഒഴുക്ക് മറ്റ് വിപണികളിലെത്തിയതിനേക്കാളും കൂടുതലാണ്. സര്‍ക്കാര്‍ നയങ്ങളും സമ്പദ്ഘടനയുടെ തിരിച്ചുവരവുമാണ് വിദേശ സ്ഥാപനങ്ങളെ വിപണിയിലേയ്ക്ക് ആകര്‍ഷിച്ചതെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

നിയമങ്ങള്‍ ലഘൂകരിച്ചതും വിദേശ നിക്ഷേപത്തിന്റെ വരവ് വര്‍ധിപ്പിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 10 ശതമാനത്തിലേറെയാകുമെന്ന് വിവിധ റേറ്റിങ് ഏജന്‍സികളും ഗവേഷണ സ്ഥാപനങ്ങളും പ്രവചിച്ചതും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സഹായകരമായി.

 

Top