വന്ദേഭാരത് വിമാനങ്ങളിലൂടെ സ്വപ്‌ന ദുബായിലേക്ക് കടത്തിയത് 10 കോടിയുടെ വിദേശ കറന്‍സി

കൊച്ചി: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ വന്ദേഭാരത് വിമാനങ്ങളില്‍ കേരളത്തില്‍ നിന്നു ദുബായിലേക്ക് 10 കോടി രൂപ വിലമതിക്കുന്ന വിദേശകറന്‍സികളും കടത്തിയതായി അന്വേഷണസംഘത്തിന് ലഭിച്ച മൊഴി. ദേശീയ അന്വേഷണ ഏജന്‍സി യുഎഇ പൊലീസിന്റെ സഹായത്തോടെ ചോദ്യം ചെയ്ത ചിലരില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.

സംഭവത്തില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം തുടങ്ങി. പ്രവാസി മലയാളികളെ തിരികെ കൊണ്ടുവരാന്‍ ജൂണ്‍ പകുതിയോടെ പറന്ന വിമാനങ്ങളില്‍ സ്വപ്നയുടെ ശുപാര്‍ശയില്‍ കയറിപ്പറ്റി ദുബായില്‍ ഇറങ്ങിയ 5 വിദേശികളെയും അവര്‍ കൊണ്ടുപോയ 8 ബാഗേജുകളും കണ്ടെത്താന്‍ ശ്രമം തുടങ്ങി.

ഇവരുടെ ബാഗേജുകള്‍ പരിശോധിച്ചു കയറ്റിവിട്ട കസ്റ്റംസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. ഈ യാത്രക്കാര്‍ക്കുള്ള വിമാനടിക്കറ്റുകളെടുത്തു നല്‍കിയതു തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ നിന്നാണെന്ന മൊഴികളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. വന്ദേഭാരത് വിമാനങ്ങളില്‍ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നു വിദേശികളെ ദുബായിലേക്കു കയറ്റിവിടാന്‍ സ്വപ്ന നേരിട്ട് ഇടപെട്ടതിന്റെ രേഖകളും തെളിവും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

സ്വപ്ന വന്‍തോതില്‍ വിദേശ കറന്‍സി ശേഖരിച്ചതായി അന്വേഷണ സംഘങ്ങള്‍ക്കു വിവരം ലഭിച്ചെങ്കിലും അവരുടെ ലോക്കറുകള്‍ പരിശോധിച്ചപ്പോള്‍ 8034 യുഎസ് ഡോളറും 711 ഒമാന്‍ റിയാലും മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

Top