കര്‍ഷക വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിയെന്ന് പരസ്യം ചെയ്ത് ബാങ്കേഴ്‌സ് സമിതി

തിരുവനന്തപുരം: കര്‍ഷകരെടുത്ത കാര്‍ഷിക കാര്‍ഷികേതര വായ്പകളില്‍ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തി ഉണ്ടാകുമെന്നറിയിച്ച് ബാങ്കേഴ്‌സ് സമിതി. പത്രത്തിലൂടെയാണ് വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബാങ്കേഴ്‌സ് സമിതി പരസ്യം നല്‍കിയിരിക്കുന്നത്. സര്‍ഫാസി നിയമം അനുസരിച്ചുള്ള ജപ്തി നടപടികളുമായി മുന്നോട്ട് പോകും എന്നാണ് ഈ പരസ്യത്തിലൂടെ ബാങ്കേഴ്‌സ് സമിതി പ്രഖ്യാപിച്ചിരിക്കുന്നത്. മൊറട്ടോറിയം നീട്ടിയതിന് ആര്‍ബിഐ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ മറ്റന്നാള്‍ മുഖ്യമന്ത്രി വിളിച്ച യോഗം നടക്കാനിരിക്കെയാണ് ബാങ്കേഴ്‌സ് സമിതി നിലപാട് അറിയിക്കുന്നത്.

സംസ്ഥാന സര്‍ക്കാറിനും കര്‍ഷകര്‍ക്കും വലിയ തിരിച്ചടിയായിട്ടാണ് കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടിയതിന് ആര്‍ബിഐ അനുമതി നിഷേധിച്ചത്. കര്‍ഷകരെടുത്ത കാര്‍ഷിക കാര്‍ഷികേതര വായ്പകളുടെയെല്ലാം മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടിക്കൊണ്ട് മെയ് 29നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ റിസര്‍വ് ബാങ്ക് ഏതാനും ദിവസം മുന്‍പ് ഇതിന് അനുമതി നിഷേധിച്ചിരുന്നു. ഈ വിഷയത്തില്‍ കടുത്ത നടപടികള്‍ പാടില്ലെന്ന് ബാങ്കുകളോട് അഭ്യര്‍ത്ഥിക്കുമെന്ന് കഴിഞ്ഞ ദിവസം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ബാങ്കേഴ്‌സ് സമിതി യോഗം വിളിച്ച് ചേര്‍ത്ത് സര്‍ക്കാര്‍ ഇത്തരം ചില നീക്കങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു.

Top