കൂട്ട പിരിച്ചുവിടലിന്റെ കാരണം വ്യക്തമാക്കി അമേരിക്കൻ നിർമ്മാതാക്കളായ ഫോർഡ്

ടി മേഖലയ്ക്ക് പിന്നാലെ വാഹനമഖലയിലും പിരിച്ചുവിടൽ നടപടി. അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് 3800 ജീവനക്കാരെ പിരിച്ചുവിടുന്നു. വരുന്ന മൂന്ന് വർഷത്തിനകം യൂറോപ്പിലെ ഫോർഡിന്റെ വിവിധ സെന്ററുകളിൽ നിന്നായി ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയും ഇലക്ട്രിക് വാഹനരംഗത്ത് മത്സരം വർധിച്ചതുമാണ് പിരിച്ചുവിടലിന് പിന്നിലെ കാരണം.

ജർമ്മനിയിൽ നിന്നും 2300 പേരെയും, യുകെ 1300, മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും 200 പേർ എന്നിങ്ങനെയാണ് പിരിച്ചുവിടൽ പട്ടിക. പിരിച്ചുവിടുന്നതിൽ കൂടുതലും എഞ്ചിനിയറിങ്ങ് മേഖലയിൽ നിന്നുള്ളവരായിരിക്കും. ആയിരത്തോളം പേരെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിൽ നിന്നും ഒഴിവാക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു. അതേസമയം ഈ വർഷം അവസാനം കമ്പനിയുടെ യൂറോപ്പിലെ ആദ്യ ഇലക്ട്രിക് വാഹനനിർമ്മാണത്തിന് തുടക്കമാവും. 2035 ഓടെ പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമെന്നും കമ്പനി വ്യക്തമാക്കുന്നു.

കഴിഞ്ഞവർഷം കമ്പനി യുഎസ്സിൽ 3000 ത്തോളം പേരെ പിരിച്ചുവിട്ടിരുന്നു. ഇലക്ട്രിക് വാഹന ബിസിനസ്സിൽ കമ്പനിക്ക് 50 ബില്യൺ ഡോളർ നിക്ഷേപിക്കാൻ, ലാഭം കൂട്ടാനായി മൂന്ന് ബില്യൺ ഡോളർ ചെലവ് കുറയ്ക്കുന്നതിന് പദ്ധതികളൊരുക്കുന്നതായും കമ്പനി വക്താക്കൾ വ്യക്തമാക്കി. വൈദ്യുത വാഹനബാറ്ററി സാമഗ്രികളുടെ ചെലവുകൾ വർധിക്കുന്നതും സാമ്പത്തിക മാന്ദ്യവും ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനികളെ നിർബന്ധിതരാക്കുന്നുണ്ട്. ഏകദേശം 4600 പേർ ജോലി ചെയ്യുന്ന ജർമ്മനിയിലെ സാർ ലൂയിസ് പ്ലാന്റിൽ2025 ഓടെ ഫോക്കസ് മോഡലിന്റെ നിർമ്മാണം അവസാനിപ്പിക്കാനാണ് കമ്പനി തീരുമാനം.

ഗുജറാത്തിലെയും, തമിഴ്‌നാട്ടിലെയും പ്ലാന്റുകളിലെ പ്രവർത്തനം അവസാനിപ്പിച്ചുകൊണ്ട് അടുത്തിടെയാണ് അമേരിക്കൻ വാഹന ഭീമനായ ഫോർഡ് മോട്ടോർ കമ്പനി ഇന്ത്യ വിട്ടത്. പത്ത് വർഷത്തിനിടയിൽ 200 കോടി ഡോളറിന്റെ നഷ്ടം വന്ന സാഹചര്യത്തിലായിരുന്നു അന്നത്തെ തീരുമാനം.

Top