നഗ്നചിത്രത്തില്‍ നിർബന്ധിച്ച് അഭിനയിപ്പിച്ചു: സംവിധായികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കരാറില്‍ ഒപ്പിട്ട ശേഷം ബലം പ്രയോഗിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങള്‍ ചിത്രീകരിച്ച കേസില്‍ സംവിധായികയുടെയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് ജാമ്യഹര്‍ജി തള്ളിയത്.

കോട്ടയം വൈക്കം എന്‍.ഇ വാര്‍ഡ് സ്വദേശിനിയും മുട്ടട ഗാന്ധിസ്മാരക നഗറില്‍ ജി.എസ്.എന്‍ 97ല്‍ താമസക്കാരിയുമായ ലക്ഷ്മി ദീപ്ത, സഹായി പാറശാല മുരിയാങ്കര സ്വദേശിയും ആര്യനന്ദ ക്രിയേഷന്റെ സി.ഇ.ഒയുമായ എബിസണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് തള്ളിയത്. ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ ഇത്തരം നീചകൃത്യങ്ങള്‍ നടക്കുന്നതിനെ കുറിച്ച് ശരിയായ അന്വേഷണം നടക്കേണ്ടതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതികള്‍ യുവതിയില്‍ നിന്ന് ഒപ്പിട്ട് വാങ്ങിയ കരാര്‍ പത്രം കണ്ടെടുക്കാനും സിനിമയില്‍ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ പരിശോധിക്കാനും സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി അടക്കം പരിശോധിക്കുന്നതിനും പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് കോടതി ജാമ്യം തള്ളിയത്. നഗ്നചിത്രങ്ങള്‍ മാറ്റണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടും പ്രതികള്‍ അതിന് തയ്യാറായിരുന്നില്ല.അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹൂദ്ദീന്‍, വിനു മുരളി എന്നിവര്‍ കോടതിയില്‍ ഹാജരായി.

 

Top