കണ്ണൂര്‍: കണ്ണൂരിലെ സി.പി.എമ്മിന്റെ കരുത്താണ് പി.ജയരാജന്‍.’കാലന്‍’ പോലും വഴിമാറി പോകാന്‍ നിര്‍ബന്ധിതനായ വ്യക്തിത്വത്തിനുടമ.
വൈദ്യശാസ്ത്രത്തിനും അപ്പുറം മന:കരുത്ത് കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചു വന്ന നേതാവ്.
അറ്റുപോയ ശരീര അവയവങ്ങള്‍ തുന്നിക്കെട്ടാന്‍ . .ജീവന്‍ നിലനിര്‍ത്താന്‍.. കണ്ണൂര്‍ മുതല്‍ എറണാകുളം സ്‌പെഷലിസ്റ്റ് ഹോസ്പിറ്റല്‍ വരെ റോഡില്‍ രക്തം നല്‍കാന്‍ ഒഴുകി എത്തിയ നൂറ് കണക്കിന് സി.പി.എം പ്രവര്‍ത്തകര്‍ . .
അതെ, ഇതു പോലെ ഒരു തിരുവോണ ദിവസമായിരുന്നു കേരളത്തെ നടുക്കിയ ആ ആക്രമണം നടന്നത്. ഇന്നേക്ക് 19 വര്‍ഷം തികയുന്ന അതിജീവനം.
വീട്ടില്‍ കയറി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി വെട്ടുകള്‍ സ്വയം തടുത്താണ് ജയരാജന്‍ പ്രതിരോധിച്ചത്.
1999 ആഗസ്റ്റ് 25ന് തിരുവോണനാളിലാണ് കമ്മ്യൂണ്സ്റ്റ് പ്രസ്ഥാനത്തിന്റെ കണ്ണൂരിന്റെ കരുത്തായ പി. ജയരാജനെ വധിക്കാന്‍ ശ്രമം നടന്നത്. അന്ന് മരണത്തെ കീഴടക്കി അദ്ദേഹം ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. അതിജീവനത്തിന്റെ വാര്‍ഷികങ്ങളാണ് പി.ജയരാജന്റെ ഓരോ ഓണക്കാലവും.
ആര്‍എസ്എസ് പ്രവര്‍ത്തകരായ 9 പേര്‍ ജയരാജന്റെ വീട്ടില്‍ കയറി ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കൈ അറ്റ് പോയി. അനവധി ഭീഷണികളെയും പ്രതിസന്ധികളെയും അതിജീവിച്ച് കമ്മ്യൂണിസ്റ്റ് ആശയങ്ങളിലൂടെ മാത്രം നടന്നുവന്ന ആളാണ് കണ്ണൂരിന്റെ ഈ പോരാളി. അതിജീവനമാണ് ജീവിതം എന്നത് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച നേതാവാണ് ജയരാജന്‍.
ഈ കമ്മ്യൂണിസ്റ്റ് ജില്ലാസെക്രട്ടറിയായിരിക്കുമ്പോള്‍ ഉറച്ച ഹിന്ദു-മുസ്ലീം വിശ്വാസികള്‍ പോലും സിപിഎമ്മിലേയ്ക്ക് വന്നത് പാര്‍ട്ടിയ്‌ക്കൊപ്പം തന്നെ ജയരാജന്‍ എന്ന നേതാവിന്റെ വ്യക്തിപ്രഭാവം കൊണ്ടുകൂടിയാണെന്ന് അദ്ദേഹത്തിന്റെ പുസ്തകം മൊഴിമാറ്റിയ ജോമോന്‍ ജോ സാക്ഷ്യപ്പെടുത്തുന്നു.
2010 ഡിസംബറില്‍ സിപിഎം ജില്ലാസെക്രട്ടറി ആയിരുന്ന പി.ശശി പാര്‍ട്ടിയില്‍ നിന്ന് പുറത്തായപ്പോഴാണ് പി.ജയരാജന്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. 2012 പയ്യന്നൂരിലും 2015 കൂത്തുപറമ്പിലും നടന്ന ജില്ലാ സമ്മേളനങ്ങളില്‍ വീണ്ടും അദ്ദേഹം ജില്ലാ സെക്രട്ടറിയായി. വ്യക്തിപൂജ വിവാദങ്ങളടക്കമുള്ള വിമര്‍ശനങ്ങള്‍ തലപൊക്കിയെങ്കിലും 2018 ജനുവരിയില്‍ അദ്ദേഹത്തെ സെക്രട്ടറിയാക്കുന്ന കാര്യത്തില്‍ ജില്ല കമ്മറ്റിയില്‍ ഒരേ അഭിപ്രായമായിരുന്നു. അത്ര കരുത്തനായ, ജനകീയനായ നേതാവാണ് പി.ജയരാജന്‍.
വധഭീഷണികള്‍ എല്ലാക്കാലത്തും ജയരാജനെ വേട്ടയാടിയിട്ടുണ്ട്. വധഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് ഈ വര്‍ഷത്തെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കതിരൂര്‍ മനോജ് വധക്കേസിലും പി ജയരാജനെ പിന്തുടരുന്ന ആരോപണങ്ങള്‍ ചെറുതല്ല. കേസ് സിബിഐ കോടതിയുടെ പരിഗണനയിലാണിപ്പോള്‍. എന്നാല്‍ ആരോണങ്ങള്‍ക്കെല്ലാം മുകളില്‍ അതിജീവനത്തിന്റെ പ്രതീകമായാണ് പി.ജയരാജന്‍ മുന്നോട്ട് പോകുന്നത്.
വ്യക്തി ജീവിതത്തില്‍ പല നേതാക്കളും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പുലര്‍ത്തുന്നില്ല എന്ന ആരോപണത്തിനുള്ള മറുപടി കൂടിയാണ് ജയരാജന്റെ ജീവിതം. കമ്മ്യൂണിസ്റ്റ് ലാളിത്യം സ്വന്തം ജീവിതത്തില്‍ പകര്‍ത്തി മുന്നോട്ട് പോകുന്ന നേതാവാണ് ജയരാജന്‍. രണ്ട് ആണ്‍മക്കളാണ് ഇദ്ദേഹത്തിനുള്ളത്. ജയിന്‍ രാജും ആഷിഷും. ജയിന്‍ ദുബായിലെ ഒരു ഫാന്‍സി ഷോപ്പില്‍ സെയില്‍സ്മാനായിരുന്നു. രണ്ടാമത്തെ മകന്‍ ആഷിഷ് തൃശ്ശൂരിലെ ഹോട്ടല്‍ ജീവനക്കാരനും. ഹോട്ടല്‍ പൂട്ടിയപ്പോള്‍ കേരളത്തിന് പുറത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. മറ്റ് ചില രാഷ്ട്രീയ നേതാക്കള്‍ ചെയ്തത് പോലെ മക്കളെ പ്രവാസി മുതലാളിയുടെ കമ്പനിയില്‍ അവരോധിക്കാനൊന്നും ജയരാജന്‍ മെനക്കെട്ടിരുന്നില്ല. ഇത് തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഓരോ ഓണവും ജയരാജന് ദുരന്തത്തിന്റെ ഓര്‍മ്മയും ഒപ്പം മുന്നോട്ടുള്ള ഊര്‍ജ്ജവുമാണ് പകരുന്നത്.