മിസോറാമിലേക്കും നാഗാലാന്‍ഡിലേക്കും ഹെലികോപ്റ്റര്‍ സര്‍വ്വീസിന്; അനുമതി നല്‍കി കേന്ദ്രം

ഡല്‍ഹി: മണിപ്പൂരിലെ കുക്കി സംഘടനകളുടെ സുപ്രധാന ആവശ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. മണിപ്പൂരില്‍ നിന്ന് മിസോറാമിലേക്കും നാഗാലാന്‍ഡിലേക്കും ഹെലികോപ്റ്റര്‍ സര്‍വ്വീസിന് കേന്ദ്രം അനുമതി നല്‍കി. ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ചര്‍ച്ചയില്‍ കുക്കി സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. കുക്കി സംഘടനകളുടെ കൂട്ടായ്മയായ ഇന്റി ജീനിയസ് ട്രൈബല്‍ ഫോറമാണ് അമിത് ഷായുമായുള്ള ചര്‍ച്ചയില്‍ കൂടുതല്‍ ഹെലികോപ്റ്റര്‍ സര്‍വ്വീസ് എന്ന ആവശ്യം മുന്നോട്ട് വെച്ചത്.

ചുരാചന്ദ്പൂരില്‍ നിന്ന് മിസോറാമിലെ ഐസ്വാളിലേക്കും കാങ്പോക്പിയില്‍ നിന്നോ സേനാപതിയില്‍ നിന്നോ നാഗാലാന്‍ഡിലെ ദിമാപൂരിലേക്കും ആയിരിക്കും ഹെലികോപ്റ്റര്‍ സര്‍വ്വീസ്. നിലവില്‍ ഇംഫാലില്‍ നിന്ന് ചുരാചന്ദ്പൂരിലേക്കും ജിരിബാമിലേക്കും ഹെലികോപ്റ്റര്‍ സര്‍വ്വീസ് ലഭ്യമാണ്.

കുക്കികളുടെ സുരക്ഷയ്ക്കായി എല്ലാ മലയോര ജില്ലകളിലെയും മെയ്തേയ് സംസ്ഥാന പൊലീസ് വിന്യാസം ഒഴിവാക്കുക, കുക്കിസോ സമുദായാംഗങ്ങളുടെ മൃതദേഹം സംസ്‌കരിക്കുക, ഇംഫാലിലെ കുക്കി ജയില്‍ തടവുകാരെ സുരക്ഷ മുന്‍നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക, മണിപ്പൂരില്‍ പ്രത്യേക ഭരണകൂടം തുടങ്ങിയ അഞ്ച് പ്രധാന ആവശ്യങ്ങള്‍ സംഘടന കൂടിക്കാഴ്ചയില്‍ ഉയര്‍ത്തിയിരുന്നു. മൃതദേഹങ്ങള്‍ ഇംഫാലില്‍ നിന്ന് ചുരാചന്ദ്പൂരിലേക്ക് കൊണ്ടുവരണമെന്നും സംഘം ആവശ്യപ്പെട്ടു.

Top