തേജസ് എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി; യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയില്‍വേ

ലഖനൗ:തേജസ് എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകിയോടിയതിന് യാത്രക്കാര്‍ക്ക് 250 രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയില്‍വേ. തേജസ് എക്‌സ്പ്രസില്‍ ലഖ്‌നൗവില്‍ നിന്ന് ദില്ലിയിലേക്കും അവിടെ നിന്ന് തിരിച്ചും യാത്ര നടത്തിയ എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കും. രണ്ട് മണിക്കൂറോളം ട്രെയിന്‍ വൈകിയതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തീരുമാനിച്ചത്.ഇതാദ്യമായാണ് ഇന്ത്യന്‍ റെയില്‍വെക്ക് ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് മുഴുവന്‍ യാത്രക്കാര്‍ക്കും നഷ്ടപരിഹാരംനല്‍കേണ്ടി വരുന്നത്.

ലഖ്നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് 451 യാത്രക്കാരും ഡല്‍ഹിയില്‍ നിന്ന് ലഖ്നൗവിലേക്ക് 500 ഓളം യാത്രക്കാരുമാണ് ശനിയാഴ്ച തേജസ് എക്‌സ്പ്രസില്‍ സഞ്ചരിച്ചത്.എല്ലാവര്‍ക്കും 250 രൂപ വീതം നല്‍കുമെന്ന് ഐആര്‍ടിസി അറിയിച്ചു. നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനായി എല്ലാ യാത്രക്കാരുടെയും മൊബൈല്‍ ഫോണുകളിലേക്ക് ലിങ്ക് അയച്ചിട്ടുണ്ടെന്നും ഇതില്‍ ക്ലിക്ക് ചെയ്യുന്നവര്‍ക്ക് നഷ്ടപരിഹാരത്തുക ലഭിക്കുമെന്നും ഐആര്‍ടിസി റീജണല്‍ മാനേജര്‍ അശ്വിനി ശ്രീവാസ്തവ പറഞ്ഞു.

ശനിയാഴ്ച ലഖ്നൗവില്‍ നിന്ന് 6.10-ന് പുറപ്പെടേണ്ട ട്രെയിന്‍ 8.55 നാണ് പുറപ്പെട്ടത്. 12.25-ന് ഡല്‍ഹിയില്‍ എത്തേണ്ട ട്രെയിന്‍ 3.40-നാണ് എത്തിച്ചേര്‍ന്നത്. തിരിച്ച് 5.30-നാണ്ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന് ലഖ്നൗവിലേക്ക് പുറപ്പെട്ടത്. 3.35-ആയിരുന്നു യഥാര്‍ത്ഥ സമയം. ലഖ്നൗവില്‍ രാത്രി 10.05ന്എത്തിച്ചേരേണ്ടതിന് പകരം 11.30 ഓടെയാണ് എത്തിയത്.

നഷ്ടപരിഹാരത്തിന് പുറമെ യാത്രക്കാര്‍ക്ക് അധിക ചായയും നല്‍കി. ട്രെയിന്‍ വൈകിയതില്‍ ക്ഷമ ചോദിച്ചുകൊണ്ടുള്ള കുറിപ്പ് പ്രിന്റ് ചെയ്ത ഉച്ചഭക്ഷണ പായ്ക്കറ്റും യാത്രക്കാര്‍ക്ക് നല്‍കിയിരുന്നു.

Top