ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. 6 മാസത്തില്‍ കൂടുതല്‍ വിശ്രമം ആവശ്യമാണെന്നാണ് റിപ്പോര്‍ട്ട്. അല്‍ഹിലാല്‍ ക്ലബ്ബിന്റെ ഈ സീസണും ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ റൌണ്ട് മത്സരങ്ങളില്‍ പലതും താരത്തിന് നഷ്ടപ്പെടും. അടുത്ത മാസം ഇന്ത്യയില്‍ മുംബെ സിറ്റിക്കെതിരായ അല്‍ഹിലാലിന്റെ മത്സരത്തില്‍ നെയ്മര്‍ ഉണ്ടാകില്ല എന്നു ഉറപ്പായി.

സൗദിയിലെ അല്‍ഹിലാല്‍ താരമായ നെയ്മറിന്റെ പരുക്ക് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. ഈ സീസണില്‍ അല്‍ ഹിലാലിന് വേണ്ടി കളിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ നവംബര്‍ ആറിന് മുംബെയില്‍ നടക്കുന്ന അല്‍ഹിലാല്‍ – മുംബെ സിറ്റി മത്സരത്തില്‍ നെയ്മര്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും പരുക്കോടെ അതിനുള്ള സാധ്യതയും ഇല്ലാതായി. നെയ്മറുമായുള്ള കരാര്‍ നിലനിര്‍ത്തി പുതിയൊരു താരത്തെ അല്‍ഹിലാല്‍ ക്ലബ്ബ് ഇറക്കാന്‍ സാധ്യത ഉണ്ടെന്നാണ് കായിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കഴിഞ്ഞ ദിവസം ഉറുഗ്വെക്കെതിരായ മത്സരത്തിലാണ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് ഗുരുതരമായി പരുക്കേറ്റത്. താരത്തിന്റെ ഇടത് കാല്‍മുട്ടില്‍ന പൊട്ടലുണ്ട്. അടുത്ത ദിവസം ശസ്ത്രക്രിയക്ക് വിധേയനാകും. 6 മാസത്തില്‍ കൂടുതല്‍ താരത്തിനു കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

 

Top